പാലക്കാട് ജില്ലയിൽ മഴക്കെടുതി രൂക്ഷം; 9 വീടുകൾ തകർന്നു,284.03 ലക്ഷം രൂപയുടെ കൃഷി നാശം
പാലക്കാട്: ജില്ലയില്‍ ഇന്നലെ മാത്രം ലഭിച്ചത് 12.91 മില്ലീ മീറ്റര്‍ മഴ . കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് വീടുകള്‍ക്ക് ഭാഗികമായും ആലത്തൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ചിറ്റൂരിലും ഒറ്റപ്പാലത്തും ഓരോ വീട് വീതവും പട്ടാമ്പിയിൽ 6 വീടുകളുമാണ് തകർന്നത്.
ഇന്നലെ ആലത്തൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 24.5 മില്ലി മീറ്റർ. പാലക്കാട് 23.5 മില്ലി മീറ്റർ, പട്ടാമ്പിയിൽ 10.7 മില്ലി മീറ്റർ, ഒറ്റപ്പാലത്ത് 9.8 മില്ലി മീറ്റർ, മണ്ണാർക്കാട് 4 മില്ലി മീറ്റർ, ചിറ്റൂരിൽ 14 മില്ലി മീറ്റർ, അട്ടപ്പാടിയിൽ 0.4 മില്ലി മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ ജില്ലയിൽ 88 വില്ലേജുകളിലായി 209 പേരെയാണ് കാലവര്‍ഷം ബാധിച്ചത്. ഒരാള്‍ മരണപ്പെട്ടു. ആകെ 141 വീടുകള്‍ക്ക് ഭാഗികമായും 18 വീടുകള്‍ക്ക് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മഴക്കെടുതി: ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം
മഴക്കെടുതി മൂലം ജൂലൈ ഒന്ന് മുതല്‍ 25 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. 530 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.
തെങ്ങ്, വാഴ, പച്ചക്കറികള്‍, റബ്ബര്‍, കമുക്, ഏലം, നിലക്കടല കൃഷികളെയാണ് മഴ പ്രധാനമായും ബാധിച്ചത്. വാഴകൃഷിക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്. കുലച്ച 35,085 വാഴയും, കുലക്കാത്ത 14,075 വാഴയും നശിച്ചു. ടാപ്പ് നടക്കുന്ന റബ്ബര്‍ 329 എണ്ണവും ടാപ്പ് ചെയ്യാത്ത റബ്ബര്‍ 200 എണ്ണവും നശിച്ചിട്ടുണ്ട്.
തെങ്ങ്-112, കമുക്-370, നിലക്കടല-0.800 ഹെക്ടര്‍, പച്ചക്കറി കൃഷി- 0.680 ഹെക്ടര്‍, ഏലം-0.100 ഹെക്ടര്‍, എള്ള്-0.290 ഹെക്ടര്‍, കുരുമുളക് വള്ളികള്‍-50 എന്നിങ്ങനെയാണ് നാശമുണ്ടായത്. അഗളിയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം സംഭവിച്ചിരിക്കുന്നത്. 208 കര്‍ഷകരുടെ 10.74 ഹെക്ടര്‍ കൃഷിക്ക് നാശം സംഭവിച്ചു. കൊല്ലങ്കോട് 8.20 ഹെക്ടര്‍ കൃഷിയും മണ്ണാക്കാര്‍ക്കാട് 6.90 ഹെക്ടര്‍, ഷൊര്‍ണൂര്‍ 6.02 ഹെക്ടര്‍ കൃഷിക്കും നാശം സംഭവിച്ചതായും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications