ചതിച്ചാൽ ദ്രോഹിക്കും വിശ്വസിച്ചാൽ സംരക്ഷിക്കും,അതാണ് പാർട്ടി നിലപാടെന്ന് പികെ ശശി; ലോക്ക് ഡൗൺ ലംഘനം
ഷോര്‍ണൂര്‍: പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുകയെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷോര്‍ണൂര്‍ എംഎല്‍എയുമായ പികെ ശശി. പാലക്കാട് കരിമ്പുഴയില്‍ മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടയാണ് പിക ശശി ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുകയും വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും ശശി പറഞ്ഞു. കരിമ്പുഴയില്‍ നിന്ന് അന്‍പതോളം പേരാണ് കഴിഞ്ഞ ദിവസം മുല്‌സീം ലീഗില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് ശശിയുടെ പ്രസ്താവന.
പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണസഹായവും സുരക്ഷിതത്വവും നല്‍കും, ചതിച്ചാല്‍ ദ്രോഹിക്കും. അതാണ് പാര്‍ട്ടിയുടെ നയം. ഞങ്ങളൊക്കെ ആ നിലപാാണ് സ്വീകരിക്കുന്നതെന്ന് ശശി പറഞ്ഞു. അതേസമയം, ജില്ലയിലെ നിരോധനാജ്ഞ ലംഘിച്ച് യോഗം സംഘടിപ്പിച്ചത് ആക്ഷേപത്തിനുയര്‍ന്നിട്ടുണ്ട്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എ തന്നെ പരിപാടി സംഘടിപ്പിച്ചതില്‍ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശശിയുടെ പ്രസ്താവന സംബന്ധിച്ചോ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, പാലക്കാട് ജില്ലയില്‍ ഇന്നലെ ഒരു അതിഥി തൊഴിലാളിക്കുള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അസമില്‍ നിന്നുള്ള അതിഥി തൊഴിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുകയാണ്.മലമ്പുഴ, മുണ്ടൂര്‍,കടമ്പഴിപ്പുറം ,അമ്പലപ്പാറ ,കഞ്ചിക്കോട് സ്വദേശികള്‍ക്കാണഅ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മുണ്ടൂര്‍ സ്വദേശിയുടെ സാമ്പിള്‍ മെയ് 24 നും മറ്റുള്ളവരുടെ മെയ് 25 നും ആയി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്ക് യാത്ര പാസ് ഉണ്ടായിരുന്നു.രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വരികയാണ്.
നിലവില്‍ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 89 പേരായി.ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.ജില്ലയില്‍ നിലവില്‍ 8310 പേര്‍ വീടുകളിലും 110 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8433 പേര്‍ നിരീക്ഷണത്തിലുണ്ട്.