ഹര്‍ത്താലിന് മാസങ്ങള്‍ മുമ്പ് കൊല്ലപ്പെട്ടയാളുടെ സ്വത്തും ജപ്തി ചെയ്യുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പാലക്കാട്ടെ സുബൈര്‍, കോട്ടയ്ക്കലില്‍ മരിച്ച അലവി എന്നിവരുടെ പേരിലുള്ള സ്വത്തുക്കളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്
പാലക്കാട്/കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാഹം കണ്ടെത്താന്‍ നടത്തുന്ന ജപ്തിയില്‍ അടിമുടി വിവാദം. ഹര്‍ത്താല്‍ നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട വ്യക്തിയുടെ സ്വത്ത് ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട്ടെ സുബൈറിന്റെ കുടുംബത്തിനാണ് നോട്ടീസ് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയായിരുന്ന സുബൈറിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് കൊലപ്പെടുത്തിയത്.
2022 സെത്പംബര്‍ 23നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. സംഘടനയുടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ 5.2 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. ശക്തമായ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍, അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവര്‍ എന്നിവരുടെ ആസ്തി കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനാണ് നിര്‍ദേശം.
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; വരും ദിവസങ്ങളിലും കൂടുമെന്ന് റിപ്പോര്‍ട്ട്
എന്നാല്‍ സംസ്ഥാന വ്യാപകമായി ജപ്തി നടന്നു. കേസില്‍ ബന്ധമില്ലാത്ത പ്രവര്‍ത്തകരുടെയും മറ്റു സംഘടനാ പ്രവര്‍ത്തകരുടെയും സ്വത്തുകള്‍ ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്തംഗം ഉള്‍പ്പെടെ നോട്ടീസ് ലഭിച്ചതില്‍ പരാതിപ്പെട്ടു. കോട്ടയ്ക്കലില്‍ മരിച്ച വ്യക്തിയുടെ പേരിലുള്ള സ്വത്തും ജപ്തി ചെയ്യുമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 വര്‍ഷം മുമ്പ് മരിച്ച അലവിയുടെ പേരും ജപ്തി ലിസ്റ്റിലുണ്ട്. പിഴവ് സംഭവിച്ച കാര്യം ഇന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
ജില്ലകള്‍ തിരിച്ചുള്ള ജപ്തിയുടെ കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മലപ്പുറത്ത് ജപ്തിയിലുണ്ടായ വീഴ്ച സംബന്ധിച്ചും ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജപ്തിയില്‍ ചില തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. സത്യാവസ്ഥ പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.