'ദേവാസുരത്തിലെ ലാലേട്ടനെ പോലെയാണ് ഗോപിയേട്ടൻ'; അനുനയിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്, ഓടിയെത്തി രമ്യ ഹരിദാസ്
പാലക്കാട്: മുൻ എം എൽ എ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്. രമ്യ ഹരിദാസ് എം പിയാണ് അദ്ദേഹത്തെ കാണാൻ എത്തിയത്.നവകേരള സദസ് പാലക്കാട് എത്തുമ്പോൾ ഗോപിനാഥ് സി പി എമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നിർദ്ദേശ പ്രകാരം രമ്യ ഹരിദാസ് ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയത്.
'കെ പി സി സി പ്രസിഡന്റ് രാവിലെ വിളിച്ച് അടിയന്തരമായി ഗോപിയേട്ടനെ കാണണമെന്നു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഗോപിയേട്ടനെ കാണാൻ വന്നതാണ്. അല്ലാതെ ഗോപിയേട്ടനെ കാണാൻ നവകേരളസദസ്സ് വേണമെന്നില്ലെന്നിക്ക്. ഗോപിയേട്ടന്റെ ഫോൺ രാവിലെ സ്വിച്ച് ഓഫാണ്. പ്രസിഡന്റ് വിളിച്ചിപ്പോഴും ഞാൻ വിളിച്ചപ്പോഴും കിട്ടിയില്ല. അതുകൊണ്ടാണ് നേരിട്ട് വന്നത്. പ്രസിഡന്റും ഗോപിയേട്ടനും തമ്മിൽ സംസാരിച്ചു. ഗോപിയേട്ടന്റെ കുറച്ചു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. പാർട്ടിയോടും നേരത്തേ പറഞ്ഞിട്ടുണ്ട്. ഗോപിയേട്ടന്റെ കാര്യങ്ങളല്ല. ഇവിടുത്തെ പ്രവർത്തകർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു.

ദേവാസുരം സിനിമയിൽ ലാലേട്ടന്റെ ഒരു കഥാപാത്രമുണ്ട്. പ്രവർത്തകർ വിളിച്ചാൽ, ആ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് ഏതു സമയവും ഇറങ്ങിവരുന്ന ഒരാളാണ് എവി ഗോപിയേട്ടൻ. അദ്ദേഹം ഒന്ന് റോഡിലിറങ്ങിയാൽ ഏതു മാറിനിൽക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകനെയും പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഗോപിയേട്ടന്റെ ഒരു വാക്ക്, ഒരു നടത്തം മതി. അത് പാലക്കാട്ടെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കന്മാർക്കും അറിയാവുന്നതാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിനൊപ്പമേ ഞങ്ങളുടെ ഗോപിയേട്ടന് നിൽക്കാൻ കഴിയൂ എന്നതിൽ തർക്കമില്ല', രമ്യ ഹരിദാസ് പറഞ്ഞു.
നവകേരള സദസിൽ പങ്കെടുക്കാൻ ഗോപിനാഥിനെ സി പി എം ക്ഷണിച്ചിരുന്നു. തുടർന്ന് താൻ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ഗോപിനാഥ് പറഞ്ഞത്. പിന്നാലെ അദ്ദേഹവുമായി സിപിഎം നേതാവ് എകെ ബാലൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെയാണ് ഗോപിനാഥ് സി പി എമ്മിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഗോപിനാഥിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരും സി പി എമ്മിലേക്ക് പോയേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications