പ്രളയത്തില്‍ തകർന്നു, പുനഃനിർമ്മാണത്തിനായി മുറവിളി; ഒടുവില്‍ പത്തനംതിട്ട കോമളം പാലത്തിന് 10.18 കോടി
പത്തനംതിട്ട: പ്രളയത്തില്‍ അപ്രോച്ച് റോഡുകള്‍ തകര്‍ന്നു പോയ കോമളം പാലം നിര്‍മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു കോമളം പാലം പുനര്‍നിര്‍മ്മാണം. മുൻമന്ത്രി ശ്രീ മാത്യു ടി തോമസ് എം എല്‍ എ, പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ജനങ്ങളും പുതിയ പാലത്തിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും സംഘവും തിരുവനന്തപുരം മന്ത്രി ഓഫീസിൽ നേരിട്ട് വന്ന് പാലത്തിന്റെ ആവശ്യകത ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലം പണിയുന്നതിന് 2022-2023 ബജറ്റിൽ 20 ശതമാനം തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. 2021 ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിലാണ് അപ്രോച്ച് റോഡ് തകര്‍ന്നത്.
നിലവില്‍ 35 മീറ്ററോളം അപ്രോച്ച് റോഡ് തകര്‍ന്നു പോയ കോമളം പാലം സെമി സബ്‌മേഴ്സിബിള്‍ ബ്രിഡ്ജ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.

വെല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ വെല്‍ക്യാപ്പുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ വീണ്ടും പാലത്തിലെ തൂണുകള്‍ക്കിടയില്‍ മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് പാലത്തിന്റെ വേന്റ് വേ അടഞ്ഞുപോകുകയും പാലത്തിന് ബലക്ഷയം വരാനും സാധ്യതയുള്ളതിനാല്‍ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഹൈലെവല്‍ ബ്രിഡ്ജ് പണിയണമെന്ന് വിദഗ്ധ അഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കണമെന്നുള്ള എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തൊട്ടടുത്ത ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ചിരുന്നു.
കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റ് തയാറാക്കുകയും ഇത് ഭരണാനുമതി നല്‍കുന്നതിനുള്ള കമ്മറ്റിയില്‍ അവതരിപ്പിക്കുകയും, അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ അതിനുള്ള അനുമതിയും ലഭ്യമാക്കിയാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. നിര്‍മാണത്തിനുള്ള കാലതാമസം ഒഴിവാക്കുവാനും അപ്രോച്ച് റോഡിന് വളവുകള്‍ ഇല്ലാതിരിക്കുന്നതിനും പഴയപാലം പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കുന്നതിനായിട്ടാണ് പദ്ധതി.
പുതിയ പാലത്തിന്റെ നിര്‍മാണ സമയത്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായുള്ള താല്‍ക്കാലിക നടപ്പാലത്തിനായുള്ള ശ്രമം തുടരുമെന്ന് മാത്യു ടി തോമസ് എം എഎയും അറിയിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റര്‍ വീതിയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് നദിയില്‍ 28 മീറ്റര്‍ മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാന്‍ഡ് സ്പാനുകളും ആയിട്ടാണ് ഹൈ ലെവല്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications