പത്തനംതിട്ട ജില്ലയിൽ വ്യാപക ആക്രമണം... നിരവധി വീടുകൾ അടിച്ചു തകർത്തു, ബാലസംഘം ആർച്ചിന് തീയിട്ടു, സിപിഎം ഓഫീസിന് നേരെ കല്ലേറ്, ബിജെപി ഓഫീസിലെ ഫർണിച്ചറുകൾ തകർത്തു!
പത്തനംതിട്ട: ശബരിമല കർമസമിതി പ്രവർത്തകൻ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ച സംഭവത്തെ തുടർന്നു പന്തളത്ത് അഞ്ച് ഇടതു മുന്നണി പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാഴാഴ്ച പുലർച്ചെ ആക്രമണം നടന്നു. അടൂരിൽ രണ്ട് കർമസമിതി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം നടന്നു. അടൂർ ചേന്നംമ്പള്ളി രാഹുൽ ഭവനിൽ സതീശൻ പിള്ള, അരവിന്ദ് ഭവനിൽ ഉഷാകുമാരി എന്നിവരുടെ വീടുകൾക്കു നെരെയാണ് ആക്രമണം നടന്നത്. തുടർന്നാണ് കല്ലേറും ലാത്തി വീശലും നടന്നത്.
പന്തളത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗം മുടിയൂർക്കോണം കൊല്ലംപറമ്പിൽ വീട്ടിൽ സരസ്വതി, മങ്ങാരം വടക്ക്, മുഴമ്പുള ബ്രാഞ്ച് സെക്രട്ടറിമാരായ മധു, അശോക് കുമാർ, സിപിഐ ജില്ലാ കമ്മിറ്റി അംഗം മണപ്പാട്ട് എം. ജി. ജയകുമാർ, സഹോദരൻ സിപിഐ എൽസി അംഗം എം. ജി. വിജയകുമാർ എന്നിവരുടെ വീടുകളാണ് തകർക്കപ്പെട്ടത്. അക്രമികൾ വീടിന്റെ ജനാലകളും കതകുകളും തകർത്തു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കും 3 മണിക്കും മധ്യേയാണ് ആക്രമണം ഉണ്ടായതെന്നു വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ടു വീട്ടുകാരുടെ പരാതിയിൽ അക്രമികൾ ബിജെപി, കർമസമിതി പ്രവർത്തകരാണെന്ന് ആരോപിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധർ എത്തി തെളിവെടുത്തു.

അടൂരിൽ ഹർത്താൽ അനുകൂലികളും സിപിഎം-ഡിവൈഎഫ്‌ഐ സംഘവും ഏറ്റുമുട്ടി കല്ലേറു നടത്തിയത് നഗരത്തെ ഒരു മണിക്കൂറോളം സംഘർഷ ഭൂമിയാക്കി. ഇന്നലെ ഉച്ചയ്ക്ക് ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം കഴിഞ്ഞ് കെഎസ്ആർടിസി ജംക്ഷനിൽ യോഗം നടക്കുമ്പോൾ ഇതിനു സമീപത്തായി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ ആർച്ചിന് ആരോ തീയിട്ടു. ഇതറിഞ്ഞ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ച് ബൈക്കിൽ പോയ ശബരിമല കർമസമിതി പ്രവർത്തകരെ മർദിക്കാൻ തുടങ്ങി. ഒരാൾ അടി കൊണ്ട് ബൈക്കിൽ നിന്ന് താഴെ വീണു.
ഇതിനു ശേഷം കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്ത് വടിയും കല്ലും കുപ്പികളുമായി സംഘടിച്ചു.കുറുവടികളുമായി കർമസമിതി പ്രവർത്തകരും ഇരച്ചെത്തി. കല്ലേറും കുപ്പിയേറും തുടങ്ങി. സിഐയുടെ നേതൃത്വത്തിൽ ഇരു ഭാഗത്തുള്ളവരെയും ലാത്തി വീശി ഓടിച്ചതോടെയാണ് സംഘർഷത്തിന് അയവു വന്നത്. സംഭവം കഴിഞ്ഞ് സിപിഎം ഓഫിസിന്റെ ഭാഗത്തു കൂടി പോയ ആർഎസ്എസ് നേതാവ് അരുൺ ശർമയുടെ മാതാവ് ശാന്തമ്മയ്ക്കു നേരെ ഡിവൈഎഫ്‌ഐ നടത്തിയ കല്ലേറിൽ പരുക്കേറ്റതായി പരാതിയുണ്ട്.
സിപിഎം ഓഫിസിനു നേരെയുള്ള കല്ലേറിൽ കെട്ടിടത്തിന്റെ ഓട് തകർന്നു. ഓഫിസിനു സമീപത്തായി പാർക്കു ചെയ്തിരുന്ന സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് കെയറിന്റെ ആംബുലൻസും അടിച്ചു തകർത്തു. ബിജെപിയുടെയും ബിഎംഎസിന്റെയും ഓഫിസുകളുടെ പൂട്ട് കുത്തിത്തുറന്ന് അകത്തു കടന്ന അക്രമികൾ ഉള്ളിൽ കിടന്ന കസേരകൾ, ഫാൻ, അലമാര, മേശ, ജനൽ ഗ്ലാസുകളുമെല്ലാം അടിച്ചു തകർത്തു. സമീപുളള ഒരു സ്ഥാപനത്തിന്റെ ജനൽ ചില്ലുകളും തകർത്തു. സിപിഎം ഓഫിസ് അടിച്ചു തകർത്തതിനും പൊലീസിനു നേരെ കല്ലെറിഞ്ഞതിനും 7 ബിജെപി പ്രവർത്തകരെ അറസ്റ്റു ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. രാത്രിയിലും അടൂരിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും വീടുകൾ ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു. പള്ളിക്കൽ പഞ്ചായത്ത് അംഗം എസ്. അഖിലിന്റെ വീട്ടിൽ 3 ബൈക്കിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയും ഫർണിച്ചറുകളും ഒരു കാറും രണ്ടു ബൈക്കും നശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് സിപിഎം മലമേക്കര ബ്രാഞ്ച് സെക്രട്ടറി ശ്യാമിന്റെ വീട് ആക്രമിച്ചത്.
അങ്ങാടിക്കൽ സിപിഎം ഓഫിസിനു നേരെ വീണ്ടും ആക്രമണം. ഇന്നലെ വൈകുന്നേരം ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം പാർട്ടി ഓഫിസിന്റെ ജനാലയുടെ ചില്ലുകൾ വീണ്ടും തകർത്തു. സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊടുമണ്ണിലേക്ക് പ്രകടനം നടക്കവേയാണ് സംഭവം. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ കവലയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയം ഭാഗത്തുനിന്ന് ആരംഭിച്ച പ്രകടനം ജംക്ഷനിൽ സമാപിച്ചു.
ഹർത്താൽ ദിനത്തിലെ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. അടൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും ശബരിമല കർമസമിതി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ ഉണ്ടായ കല്ലേറിൽ സിഐ ജി. സന്തോഷ് കുമാർ, എസ്‌ഐ ബി. രമേശൻ, ട്രാഫിക് വാർഡൻ ഷൈൻ, ഹോംഗാർഡ് സതീഷ് കുമാർ എന്നിവർക്കു പരുക്കേറ്റു. പുല്ലാട്ട് ഇന്നലെ രാവിലെ 11ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രകടനത്തിനിടെ കോയിപ്രം അഡീഷണൽ എസ്‌ഐ കവിരാജിന്റെ കൈ തല്ലിയൊടിച്ചു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കൈക്ക് പരുക്കേറ്റ എസ്എച്ച്ഒ കെ.എസ്. ഗോപകുമാർ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. എആർ ക്യാംപിലെ പൊലീസുകാരായ നാസിമുദ്ദീൻ, ശ്രീജിത്ത്, രാജൻ, രഞ്ജു എന്നിവർക്കാണ് പരുക്ക്. ഇവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്തു. അക്രമികൾക്കെതിരെ പൊലീസ് ലാത്തിവീശി. അക്രമം നടത്തിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശത്ത് സിപിഎമ്മിന്റെ കൊടിമരങ്ങൾ വ്യാപകമായി തകർത്തു.
ശബരിമലയിലെ യുവതീപ്രവേശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം കെ.എസ്ആർടിസി ബസിനു കല്ലെറിഞ്ഞ സംഭവത്തിലും പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി ഒരാളെ ഇറക്കിക്കൊണ്ടു പോയതിനും 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐരവൺ പൂവണ്ണുംനിൽക്കുന്നതിൽ എ. ബിനു(35), വെളളപ്പാറ ബിന്ദുഭവനിൽ ബിനുകുമാർ(44), പ്രമാടം പരുവേലിൽ വിനോദ് ജി. നായർ(50) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതുവരെ 4 പേർ അറസ്റ്റിലായിട്ടുണ്ട്. എല്ലാവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications