ഓണത്തിന് മുന്നോടിയായി എക്സൈസ് മുന്നൊരുക്കം: പത്തനംതിട്ടയില്‍ ഈ വർഷം പിടികൂടിയത് 914 പേരെ
പത്തനംതിട്ട: ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്ന് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എഡിഎം. അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ഉള്‍പ്പടെ പരിശോധന നടത്തണമെന്നും എഡിഎം നിര്‍ദേശിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ജില്ലയിലെ ഏഴ് എക്‌സൈസ് റേഞ്ചുകളിലും, അഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലുമായി 5745 റെയ്ഡുകളാണ് നടത്തിയതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
കാലയളവില്‍ ജില്ലയില്‍ 992 അബ്കാരി കേസുകളിലായി 968 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുളളതും, 914 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 347 എന്‍ഡിപിഎസ് കേസുകളിലാണ് 329 പേരെ അറസ്റ്റ് ചെയ്യുകയും 16 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിലൂടെ 10,82,800 രൂപ പിഴ ഈടാക്കി. ജില്ലയിലെ വനമേഖലകളില്‍ പൊലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തി. ജില്ലയിലെ കളളുഷാപ്പുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് 213 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം/വിതരണം എന്നിവ തടയുന്നതിനായി 2023 ഓഗസ്റ്റ് ആറു മുതല്‍ 2023 സെപ്റ്റംബര്‍ അഞ്ചു വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് പീരിഡായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളാണ് ജില്ലയില്‍ എക്‌സൈസ്വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഓഫീസില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പരാതികളിലും, രഹസ്യ വിവരങ്ങളിലും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും ഷാഡോ എക്‌സൈസ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുളളതും ജില്ലയിലെ പ്രധാന പാതകളെല്ലാം എക്‌സൈസ് ഫോഴ്‌സിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുളളതുമാണ്. പാന്‍മസാല, മറ്റ് നിരോധിത ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ വില്‍പ്പന പരിശോധനകള്‍ നടത്തി വരുന്നു. രഹസ്യവിവരങ്ങള്‍ അറിയിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്റെ 1055 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരി വ്യാപനം തടയുന്നതിനായി സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ രഹസ്യനിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം 165 കേസുകളും, കോട്പ ആക്റ്റ് പ്രകാരം 143 കേസുകളും, മദ്യപിച്ച് വാഹനം ഓടിച്ചതിന് 3865 കേസുകളും രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വകുപ്പ് അറിയിച്ചു. വ്യാജമദ്യ നിയന്ത്രണ സമിതി അംഗങ്ങള്‍,തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications