മാർത്തോമ സഭാതലവൻ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു
പത്തനംതിട്ട: മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രപ്പൊലീത്ത (90) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ച രണ്ട് മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1999ല്‍ സഫ്രഗന്‍ മെത്രപ്പൊലീത്തയായി. 2007 മുതല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷം മാര്‍ത്തോമ സഭയെ നയിച്ചു. മാരമണ് കണ്‍വെന്‍ഷനിലെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. മാര്‍ ക്രിസ്‌റ്റോസും വലിയ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായിരുന്നു.
1931 ജൂണ്‍ 27നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1957ലാണ് വൈദികനായത്. പിടി ജോസഫ് എന്നായിരുന്നു ആദ്യ കാലത്തെ നാമം. 1975ല്‍ ഫെബ്രുവരിയില്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രപ്പൊലീത്തയായി.
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.
പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications