കണ്ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനം ഒഴിയും: പകരം മകന്‍ ബ്രഹ്മദത്തന്‍ കണ്ഠര് ചുമതലയേല്‍ക്കും
പത്തനംതിട്ട: കണ്ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് നിന്നുമുള്ള ചുമതല പൂർണ്ണമായും ഒഴിയുന്നു. കണ്ഠര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനാണ് പകരം തന്ത്രിയായി ചുമതലയേല്‍ക്കുക. കണ്ഠരര് ബ്രഹ്മദത്തന്‍ വരുന്നതോടെ തന്ത്രി പദവിയിലെ തലമുറ മാറ്റം കൂടിയാണ് നടപ്പിലാക്കുന്നത്. കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും ഓഗസ്റ്റ് 16 ന് മേല്‍ശാന്തി ശബരിമല നട തുറക്കുക.
തന്ത്രി പദവി ഔദ്യോഗികമായി ഒഴിയുമെങ്കിലും സന്നിധാനത്തും കർമ്മങ്ങളിലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം ഒരോ വർഷവും മാറിമാറിയാണ് കൈമാറുന്നത്. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.

നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ. ഒരു വർഷം മുമ്പ് ജോലി വിട്ട ഇദ്ദേഹം ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നാണ് ബി ബി എ, എൽ എൽ ബി ബിരുദം പൂർത്തിയാക്കിയത്. പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. അതിന് ശേഷം രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽറ്റിംഗ് കമ്പനിയിൽ അനലിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനിടയില്‍ സ്കോട്‌ലൻഡിൽ വെച്ച് എല്‍ എല്‍ എം ബിരുദവും പൂർത്തിയാക്കി. എല്‍ എല്‍ എം പൂർത്തിയാക്കിയതിന് ശേഷം ഹൈദരബാദില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജിവെക്കുന്നത്. എട്ട് വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു ബ്രഹ്മദത്തൻ. കഴിഞ്ഞ വർഷം കർക്കടകമാസ പൂജയ്‌ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ പൂജാകർമ്മങ്ങള്‍ രാജീവ് തന്ത്രി പഠിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications