കോന്നി തിരിച്ച് പിടിക്കാൻ കോൺഗ്രസ്, നേരിട്ടിറങ്ങി അടൂർ പ്രകാശ്, ഇക്കുറി ഫലം പ്രവചനാതീതം
പത്തനംതിട്ട: സിപിഎം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കോന്നിയില്‍ ഇക്കുറി വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നില്ല. റോബിന്‍ പീറ്ററിലൂടെ കോന്നി തിരിച്ച് പിടിക്കാനാവും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
അടൂര്‍ പ്രകാശ് നേരിട്ട് ഇറങ്ങിയാണ് മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സിറ്റിംഗ് എംഎല്‍എ കെയു ജനീഷ് കുമാറിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ കോന്നിയില്‍ പോരാട്ടം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.

ഞെട്ടിച്ച ഉപതിരഞ്ഞെടുപ്പ്
1996 മുതല്‍ 23 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ 2019ല്‍ മണ്ഡലം ഒരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷിയായി. കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ നേതാവ് ആയിരുന്ന ജനീഷ് കുമാര്‍ കോന്നിയില്‍ മികച്ച ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കി.

മോഹൻരാജിന്റെ പേരിൽ ഭിന്നത
പി മോഹന്‍രാജ് ആയിരുന്നു അന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി മോഹന്‍രാജിനെതിരെ കോണ്‍ഗ്രസിനുളളില്‍ അടൂര്‍ പ്രകാശ് വിഭാഗത്തിന് കനത്ത എതിര്‍പ്പുണ്ടായിരുന്നു. റോബിന്‍ പീറ്ററിനെ മത്സരിപ്പാക്കാനായിരുന്നു അടൂര്‍ പ്രകാശിന് താല്‍പര്യം. കോണ്‍ഗ്രസിനുളളിലെ ഭിന്നതയും ജനീഷ് കുമാറിന്റെ വിജയത്തിന് പിന്നിലുളള ഒരു ഘടകം ആയിരുന്നു.

റോബിൻ പീറ്റർ തന്നെ
ഇക്കുറി റോബിന്‍ പീറ്ററിനെ തന്നെയാണ് കോന്നിയില്‍ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. അടൂര്‍ പ്രകാശിന്റെ നോമിനിയെ കോന്നിക്ക് വേണ്ട എന്നുളള പോസ്റ്റര്‍ പ്രചാരണം മണ്ഡലത്തില്‍ വ്യാപകമായി നടന്നിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പി മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടു. ഉപതിരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്റര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചതാണെന്നാണ് മോഹന്‍രാജ് ആരോപിക്കുന്നത്.

നേരിട്ടിറങ്ങി അടൂർ പ്രകാശ്
എന്തായാലും കോന്നയില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും കളം നിറഞ്ഞുളള പ്രചാരണത്തിലാണ്. കോന്നി തിരിച്ച് പിടിക്കുക എന്നുളളത് മണ്ഡലത്തില്‍ നിന്ന് 5 തവണ എംഎല്‍എ ആയിട്ടുളള അടൂര്‍ പ്രകാശിന് അഭിമാനത്തിന്റെ കൂടി വിഷയമാണ്. മാത്രമല്ല റോബിന്‍ പീറ്ററിനെതിരെ ഉയര്‍ന്ന വിമത ശബ്ദങ്ങള്‍ക്കുളള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ അടൂര്‍ പ്രകാശ് ക്യാമ്പിന് കോന്നിയില്‍ നല്‍കാനുളളത്.

ജനപ്രിയനായി യുവ എംഎൽഎ
ഇടത് മുന്നണി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതോടെ മണ്ഡലത്തില്‍ ജനീഷ് കുമാര്‍ പ്രചാരണത്തില്‍ മുന്നില്‍ എത്തിക്കഴിഞ്ഞു. എംഎല്‍എ ആയി രണ്ട് വര്‍ഷമായിട്ടേ ഉളളൂ എങ്കിലും മണ്ഡലത്തില്‍ കുറഞ്ഞ സമയം കൊണ്ട് ജനകീയനാകാന്‍ ജനീഷിന് സാധിച്ചിട്ടുണ്ട്. രണ്ടാം പ്രളയ കാലത്തും കൊവിഡ് കാലത്തും നടത്തിയ ഇടപെടലുകള്‍ യുവ എംഎല്‍എയെ കോന്നിക്ക് പ്രിയങ്കരനാക്കിയിട്ടുണ്ട്. ഇത് റോബിന്‍ പീറ്ററിന് വെല്ലുവിളിയാകും.

വോട്ട് കൂടിയതിൽ പ്രതീക്ഷ
കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവും റോബിന്‍ പീറ്ററിന് തലവേദനയാകും. മോഹന്‍രാജിന്റെ രാജിയും തുടര്‍ന്ന് കോണ്‍ഗ്രസിലുളള വിഭാഗീയതയും ഗുണം ചെയ്യും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാത്രമല്ല മണ്ഡലത്തില്‍ ബിജെപിക്ക് വോട്ടുയര്‍ന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 2016ല്‍ 16,713 വോട്ടാണ് കോന്നിയില്‍ ബിജെപിക്ക് ലഭിച്ചത്. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ അത് 39,786 ആയി ഉയര്‍ന്നിരുന്നു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications