രാഹുലിന്റെ റോഡ് ഷോ കേരള കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍; ക്ഷേത്രത്തിലും വാവര്‍ പള്ളിയിലുമെത്തി
പത്തനംതിട്ട: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചേര്‍ന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. മധ്യകേരളത്തില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പുണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. ഈ വിഘടിക്കല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുകയും ചെയ്തു.. ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഒരു മുഖം.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്താന്‍ ഉപയോഗിച്ചത് കേരള കോണ്‍ഗ്രസ് എം നേതാവിന്റെ കാറാണ് എന്നറിയുമ്പോള്‍ ആരും അതിശയിക്കും. കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ കിയാ കാര്‍ണിവെല്‍ വാഹനത്തിലായിരുന്നു രാഹുല്‍ ഇന്ന് മുഴുവന്‍ യാത്ര ചെയ്തത്. സംഭവം വാര്‍ത്തയായതോടെ രാജു പ്രതികരിച്ചു.
എഐസിസി ആവശ്യപ്പെട്ടതു പ്രകാരമാണ് കാര്‍ നല്‍കിയതെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 30ന് പ്രിയങ്ക ഗാന്ധി കേരളത്തില്‍ പ്രചാരണത്തിന് എത്തുമ്പോഴും ഈ കാറില്‍ തന്നെയാകും പ്രചാരണം. കാര്‍ എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പര്യടനത്തിന് വാഹനം വിട്ടുകൊടുത്തതില്‍ വാടക വാങ്ങിയിട്ടില്ലെന്നും രാജു പറഞ്ഞു. കേരളത്തിലെ കിയ വാഹനങ്ങളുടെ ഡീലര്‍ ആണ് രാജു.
അതേസമയം, രാഹുല്‍ ഗാന്ധി പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം പൂര്‍ത്തിയാക്കി. ഹെലികോപ്റ്ററിലാണ് അദ്ദേഹം പത്തനംതിട്ട പ്രമാടത്ത് എത്തിയത്. ശേഷം പൊതുസമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുത്തു. പിന്നീട് എരുമേലിയില്‍ എത്തിയ രാഹുല്‍ ഗാന്ധി ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് കാണിക്കയിട്ടു. ചെറിയമ്പലത്തിലും വാവര്‍ പള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.
നിക്കി ടമ്പോലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം