ശബരിമല: മകരവിളക്ക് ദർശനം ഇന്ന്, സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കങ്ങള്‍ പൂർണ്ണം
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി ശബരിമലയില്‍ ഭക്തജന തിരക്ക്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉള്‍പ്പടെ എത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടെങ്കിലും 75,000ത്തോളം തീർഥാടകർ ദർശനത്തിന് എത്തും എന്നാണ് ദേവസ്വംബോർഡ് കണക്ക് കൂട്ടുന്നത്.പാണ്ടിത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മകരജ്യോതി ദർശിക്കാമെങ്കിലും പർണ്ണശാല കെട്ടാൻ അനുവാദമില്ല. അതേസമയം, പുല്ലുമേട്ടില്‍ ഇത്തവണയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തരെ രാവിലെ പത്ത് മണി മുതല്‍ തന്നെ പമ്പയില്‍ നിന്നും പ്രവേശിപ്പിച്ച് തുടങ്ങി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. പന്തളത്ത് നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും. അവിടുന്നു ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും.

മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ എ എസ് നേരത്തെ അറിയിച്ചിരുന്നു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത് .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. നാളെ പത്തനംതിട്ടയില്‍ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
അതേസമയം, ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണി മകരവിളക്ക് ഉത്സവത്തെ ബാധിച്ചെന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോണ്‍ ഭീഷണി മൂലം കഴിഞ്ഞ നാല് ദിവസങ്ങളിൽ ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് വരുമാനത്തിൽ വലിയ കുറവുണ്ടാക്കിയെന്നും അനന്തഗോപൻ കൂട്ടിച്ചേർത്തു. ഈ മണ്ഡല--മകരവിളക്ക് കാലത്ത് ഇതുവരെ എത്തിയത് 17 ലക്ഷത്തോളം തീർഥാടകരാണ്. ആകെ വരുമാനം 128.84 കോടി രൂപയാണ്.












Click it and Unblock the Notifications