ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കും; തീരുമാനം ഉടനുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ച് കൂടി വര്‍ധിപ്പിക്കാമെന്നാണ് ദേവസ്വം ബോർഡിൻ്റെ അഭിപ്രായമെന്ന് പ്രസിഡന്‍റ് എൻ വാസു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു. അന്ന് മുതല്‍ തന്നെ ഓണ്‍ലൈന്‍ ബുക്കിങും ആരംഭിക്കും. സ്ഥിതിഗതികള്‍ വിലിയിരുത്തിയ ശേഷം നിലക്കലിൽ അത്യവശ്യം വിരിവക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി- ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് അനുമതി നല്‍കുന്നത്. ഇത് അയ്യായിരം വരെയായി ഉയര്‍ത്തണമെന്നായിരുന്നു നേരത്തെയുള്ള ആവശ്യം. എന്നാല്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടാവുകയുള്ളുവെന്നും വർധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സർക്കാർ തീരുമാനിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഈ മണ്ഡല കാല സീസണില്‍ ശബരിമലിയില്‍ ഇതുവരെ 13529 പേര്‍ ദർശനം നടത്തി. നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് പോസിറ്റീവായെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയ ഒരു ഭക്തനും കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട് ഇല്ല. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന ദേവസ്വം ജീവക്കാർക്ക് എതിരെ കർശന നടപടി എടുക്കും. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, കൊവിഡ് പോസിറ്റീവായ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാറ്‍ ഗൂഡാലോചനയാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പ് തുടക്കത്തില്‍ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയതാണ്. ഈ നിര്‍ദേശം മുഖവിലയ്ക്കെടുക്കാതെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഘട്ടം ഘട്ടമായി കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോള്‍ സഖ്യം വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ അയ്യപ്പഭക്ത സംഘടനകൾക്കു പ്രതിഷേധമുണ്ടെന്നും ഹിന്ദു ഐക്യ വേദി പറഞ്ഞു.
Recommended Video
ചലച്ചിത്ര അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി, എന്നാല്‍ അവരുടെ ഒരു വാദവും അംഗീകരിച്ചില്ല: കമല്‍