ജ്യോതി ചിരിയോടെ ചോദിച്ചത് കളക്ടറുടെ കയ്യിലെ കുപ്പിവള; കുപ്പിവളയ്ക്കൊപ്പം ചുംബനവും നൽകി ദിവ്യ എസ് അയ്യർ
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ എത്തിയപ്പോൾ ജ്യോതി ശ്രദ്ധിച്ചത് ദിവ്യയുടെ കയ്യിലെ കുപ്പി വളകളിലേക്ക് ആയിരുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള സന്ദർശമായിരുന്നു ദിവ്യ എസ് അയ്യരുടേത്.
ജ്യോതിക്ക് പുതിയ റേഷൻ കാർഡും, തത്സമയം എൻറോൾ ചെയ്ത് ആധാർ കാർഡും ഒക്കെ കൈമാറയിരുന്നു. എന്നാൽ ജ്യോതി കളക്ടറോട് കുപ്പി വളകൾ തരുമോ എന്ന് ചോദിച്ചു. ജ്യോതിയുടെ ചോദ്യത്തിന് പിന്നാലെ തന്നെ തന്റെ കയ്യിലെ കുപ്പിവളകൾ ദിവ്യ ഊരിനൽകി.

നിറമുള്ള മാലയും വേണം എന്ന് ജ്യോതി ആവശ്യപ്പെട്ടെങ്കിലും മുത്തുമാല കരുതാത്തത് കൊണ്ട് ആ ആഗ്രഹം നടത്തിക്കൊടുക്കാൻ കഴിഞ്ഞില്ല. എങ്കിലും നിറമാർന്ന വസ്ത്രങ്ങൾ സമ്മാനിച്ചപ്പോൾ ജ്യോതി വീണ്ടും പൊട്ടിചിരിച്ചു, കെട്ടിപിടിച്ചു. ഹൃദയസ്പർശിയായ സംഭവത്തെക്കുറിച്ച് കളക്ടർ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഡോ. ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
തരുമോ വളയൊരു ജോഡി?
കാൽവിരലുണ്ണും കുഞ്ഞിൻ
കൈക്കിടുവിക്കാനാണേ
പൊന്നും രത്‌നക്കല്ലും
തന്നീടണമെന്നില്ല
കുപ്പിവളയ്ക്കും മോഹം
റബ്ബർവളയ്‌ക്കും മോഹം
വള തരുമോ: അക്കിത്തം
സെപ്റ്റംബർ 7 നു ആണ് സ്വവ്യഥകൾക്കു നിവൃത്തി തേടിയല്ലാതെ ഒരു സഹവാസിയുടെ ശോചനീയാവസ്ഥയെക്കുറിച്ചു പറയുവാൻ ശ്രീ.ബാബു വർഗീസ് എന്ന വ്യക്‌തി കളക്ടർക്ക് ഒരു നിവേദനവുമായി എന്റെ മുന്നിൽ എത്തിയത്.അന്നു അദ്ദേഹം വരച്ചു കാട്ടിയ ചിത്രത്തിലൂടെയാണ് ജ്യോതി എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നത്. ജന്മനാ ഭിന്നശേഷിയുള്ള ഇവളുടെ താങ്ങും തണലും സഹോദരി ഗിരിജയാണ്.
ഭർത്താവും സഹോദരനും ഉപേക്ഷിച്ചു പോയെങ്കിലും അനിയത്തിക്കുട്ടിയെ സ്വന്തം ശേഷിക്കൊത്തു പോന്നു പോലെ നോക്കുന്നുണ്ട്. തൊഴിലുറപ്പിനു പോകുമ്പോൾ ജ്യോതിക്ക് രണ്ടു വളർത്തുനായ്ക്കളെ മുറിയിൽ കൂട്ടിനാക്കിയിട്ടാണ് പോവുക. പരസഹായം കൂടാതെ ദിനചര്യ പൂർത്തീകരിക്കാൻ കഴിയില്ല എങ്കിലും പരമാനന്ദം ആയിരുന്നു അവൾക്കു വളകിലുക്കം കേട്ടപ്പോൾ.
എന്റെ കൈയ്യിലെ കുപ്പിവള കണ്ടവൾ ആനന്ദിച്ചു, അവ ഊരി കൊടുത്തപ്പോൾ നിറമുള്ള മാലയും വേണം എന്നായി. മുത്തുമാല കരുതിയിരുന്നില്ല ഞാൻ, എങ്കിലും നിറമാർന്ന വസ്ത്രങ്ങൾ സമ്മാനിച്ചപ്പോൾ അവൾ വീണ്ടും പൊട്ടിചിരിച്ചു, കെട്ടിപിടിച്ചു. തുടർന്ന് ജ്യോതിക്ക് അവകാശരേഖകൾ ഒന്നൊന്നായി നൽകുകയുണ്ടായി.
ജില്ലാ കളക്ടറിന്റെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതിയുടെ ഗൃഹസന്ദർശനവും, ഭിന്നശേഷി വിലയിരുത്തലും ഇതിനോടകം നടത്തിക്കഴിഞ്ഞു. തുടർന്നു നിയമപരമായി രക്ഷാകർതൃത്വം നൽകും.
ഇന്ന് ജ്യോതിക്ക് പുതിയ റേഷൻ കാർഡും, തത്സമയം എൻറോൾ ചെയ്ത് ആധാർ കാർഡും കൈമാറി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വളകിലുക്കം പോൽ ലളിതസുഭഗങ്ങൾ കൊണ്ടു നിർഭരമാകട്ടെ ജ്യോതിയുടെയും കുടുംബത്തിന്റെയും ഭാവി ജീവിതം എന്ന് ആഗ്രഹിക്കുന്നു.












Click it and Unblock the Notifications