ഇനി പ്ലാസ്റ്റിക്ക് വലിച്ചെറിയല്ലേ.... ഹരിത സേനയെത്തും ശേഖരിക്കാൻ, കടമ്പനാട് പഞ്ചായത്തിൽ പുതിയ പദ്ധതി
പത്തനംതിട്ട: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പ്ലാസ്റ്റിക് മാലിന്യവും ഇനി പൊതുനിരത്തിൽ വലിച്ചെറിയേണ്ട. കടകളിലാണെങ്കിലും വീടുകളിലാണെങ്കിലും അവ പരിസരത്ത് വലിച്ചെറിയാതെ സൂക്ഷിച്ചുവയ്ക്കുക. ഇത്തരത്തിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനയിലെ അംഗങ്ങൾ ഉറവിടങ്ങളിലെത്തി ശേഖരിച്ചുകൊള്ളും. കടമ്പനാട് പഞ്ചായത്തിലാണ് ഹരിത കർമസേനയ്ക്ക് പരിശീലനം നൽകിക്കൊണ്ട് പ്ലാസ്റ്റിക് നിർമാർജന പദ്ധതി തുടക്കം കുറിച്ചിരിക്കുന്നത്.
മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക്കിന് പുനരുപയോഗ സാധ്യതയുണ്ടെങ്കിലും ഉറവിടങ്ങളിൽ നിന്നു ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാത്തതിനാൽ മിക്കയിടത്തും പ്ലാസ്റ്റിക് പൊതുനിരത്തിലും ചുറ്റുപാടും തള്ളുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് കടമ്പനാട് പഞ്ചായത്ത് പുതിയ പദ്ധതി പരീക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം അത് ഉണ്ടാകുന്ന ഉറവിടങ്ങളിൽ തന്നെ തരംതിരിച്ച് നിർമാർജനം ചെയ്യുന്നതിനു കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കാനാണ് തീരുമാനം. ഇതിനായി തിരഞ്ഞെടുത്ത ഹരിത കർമസേനയിലെ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിത്തുടങ്ങി. വാർഡുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ശുചിത്വ മിഷനുമായി ബന്ധപ്പെട്ട ഏജൻസിക്കാണ് കൈമാറുന്നത്. പദ്ധതിയുടെ തുടക്കമായതിനാൽ ഹരിത കർമസേനാംഗം എത്തുംവരെയും പ്ലാസ്റ്റിക് മാലിന്യം അതാത് ഉറവിടങ്ങളിൽ സൂക്ഷിക്കണം. രണ്ടാംഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിച്ച് സൂക്ഷിക്കാൻ പരിസ്ഥിതി സൗഹൃദ സംഭരണികൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഒരു വീട്ടിൽ നിന്ന് യൂസർ ഫീസായി 20 രൂപയാണ് ഈടാക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക യൂസർ ഫീസ് ചുമത്തും. പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട് വാർഡുകളിൽ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർ, വ്യാപാരി വ്യവസായികൾ, ക്ലബ്ബുകൾ, ആശുപത്രി മാനേജ്മെന്റ് തുടങ്ങിയവരുടെ യോഗവും അടുത്ത ദിവസം വിളിച്ചു ചേർക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഹരിത സേനാംഗങ്ങൾക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ രശ്മി പരിശീലന ക്ലാസിനു നേതൃത്വം നൽകി.












Click it and Unblock the Notifications