ഇടുക്കി: കൊമ്പങ്കേരിയിലെ ക്യാമ്പുകളിൽ ഭക്ഷണവുമായി ആദ്യമെത്തിയത് മന്ത്രി മാത്യു ടി തോമസ്
തിരുവല്ല: വെള്ളക്കെട്ട് നിറഞ്ഞ നിരണം കൊമ്പങ്കേരിയിൽ അധികമാർക്കും എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. അവിടെ ക്യാമ്പുകളിലുള്ളവർ കരുതിയിരുന്ന ഭക്ഷണമെല്ലാം തീരുകയും ചെയ്തു. ഗത്യന്തരമില്ലാതെ നിൽക്കുമ്പോഴാണ് മന്ത്രി മാത്യു ടി തോമസും സംഘവും ഭക്ഷണവും കുടിവെള്ളവുമായി എത്തുന്നത്. വെള്ളം താഴാത്തിനാൽ സ്കൂളിലെ സ്‌റ്റേജുകളിൽ കയറ്റിയിട്ട ഡെസ്കിലാണ് അവിടെ ഇപ്പോഴും ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ഒരു ടോറസ് ലോറി നിറയെ ഭക്ഷണവും കുടിവെള്ളവുമായിട്ടാണ് മന്ത്രി സ്ഥലത്തെത്തിയത്. എന്നാൽ ക്യാമ്പിലേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് നേവിയുടെ സഹായം തേടി. നാവികസേനയുടെ ചെറുബോട്ടിൽ മന്ത്രി ക്യാമ്പുകളിലെത്തി എല്ലാവർക്കും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പായയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തതോടെ ദുരിതബാധിതർക്ക് ആശ്വാസമായി.

മന്ത്രിയെ സഹായിക്കാൻ കോയമ്പത്തൂരിലെ എൻജിനിയറിങ് കോളജിൽ പഠിക്കുന്ന മൂന്നാർ, മലപ്പുറം, തലശ്ശേരി സ്വദേശികളായ വിദ്യാർഥികളും ഒപ്പംകൂടി. കടപ്ര, പനച്ചിമുക്ക്, നിരണം പ്രദേശത്തെ എല്ലാ ക്യാമ്പുകളിലും മന്ത്രി സന്ദർശനം നടത്തി. രാവിലെ എട്ടിന് പുറപ്പെട്ട മന്ത്രിയും സംഘവും രാത്രി പത്തിനാണ് തിരിച്ചെത്തിയത്. മന്ത്രിയുടെ കൂടെയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ വന്നത് മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥർ വാങ്ങി നൽകിയ വസ്ത്രങ്ങളും മറ്റുമായാണ്. തിരുവല്ല എസ് ഐ വിനോദ്, മന്ത്രിയുടെ പി എ ജോൺ പി ജോൺ, നേവിപൊലീസ് സംഘാങ്ങൾ എന്നിവരും മന്ത്രിയെ അനുഗമിച്ചു.












Click it and Unblock the Notifications