സിപിഎം വനിത പഞ്ചായത്ത് പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം, പ്രതികൾക്ക് പാർട്ടി സംരക്ഷണം
അടൂർ: സിപിഎം വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചവരെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതായി ആക്ഷേപം. പള്ളിയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരിയെയാണ് പാർട്ടി സഖാക്കൾ ഉൾപ്പെട്ട ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ആക്ഷേപിച്ചത്. അടൂർ സഖാക്കൾ - പഴകുളം സഖാക്കൾ എന്നിങ്ങനെയുള്ള അക്കൗണ്ടിലൂടെയാണ് പ്രസിഡന്റിനെതിരെ മോശമായ പരാമർശങ്ങൾ ഉയർത്തിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം ഹൈസ്‌ക്കൂൾ ജംഗ്ഷന് സമീപത്തെ ഇന്ത്യൻ ബാങ്കിന് സമീപം പാർക്ക് ചെയ്തിരുന്നതാണ് പോസ്റ്റിന് ഇടയാക്കിയത്. 'പള്ളിയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിന് തുണിതയ്ക്കാൻ പഞ്ചായത്ത് വകവണ്ടിയും ഡ്രൈവറും ഇതെന്താ വെള്ളരിക്കാ പട്ടണമോ പ്രതിഷേധിക്കാൻ ആരുമില്ലേ' എന്ന് അടൂർ സഖാക്കൾ പോസ്റ്റിട്ടപ്പോൾ ഇഫ്താർ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ 'ഞങ്ങളുടെ സ്‌നേഹ സംഗമമായിരുന്നു നിങ്ങളുടെ അവസാനത്തെ പരിപാടി' എന്ന് പഴകുളം സഖാക്കളും അഭിപ്രായപ്രകടനം നടത്തി.

പഞ്ചായത്തിന്റെ ജീപ്പും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പ്രസിഡന്റ് പാർട്ടി നേതാക്കൾക്ക് മുന്നിൽ പരാതിയുമായെത്തിയെങ്കിലും പൊലീസിൽ പരാതി നല്കാൻ നിർദ്ദേശിച്ച് നേതാക്കൾ കൈയ്യൊഴിഞ്ഞു. പ്രസിഡന്റ് അടൂർ സി ഐയ്ക്ക് പരാതി നല്കിയെങ്കിലും അധിക്ഷേപിച്ചവരെ സ്റ്റേഷനിൽ വിളിച്ചു വരുത്താൻ പൊലീസിനും കഴിഞ്ഞില്ല. പ്രതികളോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പാർട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു കൊള്ളാമെന്ന് നേതാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിക്കാരിയായ പ്രസിഡന്റ് പല തവണ സ്റ്റേഷനിലെത്തിയെങ്കിലും പാർട്ടി നേതാക്കളുടെ നിർദ്ദേശം മാനിച്ച് പ്രതികൾ സ്റ്റേഷനിലെത്താൻ തയ്യാറായില്ല. പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുന്നതിന് കോടതിയുടെ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
പള്ളിയ്ക്കൽ പഞ്ചായത്തിൽ നടന്നു വന്ന അനധികൃത മണ്ണെടുപ്പിനെതിരെ ശക്തമായ നിലപാടെടുത്തതാണ് പാർട്ടി നേതൃത്വത്തിന് പ്രസിഡന്റ് അനഭിമതയായി മാറാൻ ഇടയാക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്. മണ്ണെടുപ്പിൽ ദിവസപ്പടിയും, മാസപ്പടിയുമൊക്കെ വാങ്ങി അനധികൃത ഖനനത്തിന് ഒത്താശ ചെയ്തിരുന്ന നേതാക്കളുടെ വലിയ വരുമാന സ്രോതസ് നിലയ്ക്കാനിടയാക്കിയത് പ്രസിഡന്റ് പാർട്ടിയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണെന്നാണ് മണ്ണ് മാഫിയ അനുകൂലികളുടെ പരാതി.
പഴകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള മണ്ണ് മാഫിയ സംഘങ്ങൾക്ക് പാർട്ടിയിലെ ചില നേതാക്കളുമായുള്ള അടുപ്പവും ആത്മബന്ധവും പരസ്യമായ രഹസ്യമാണ്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ പാർട്ടി നേതൃത്വത്തിന് പരസ്യമായി എതിർക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേതാക്കൾ അനുയായികളെ ഉപയോഗിച്ച് പ്രസിഡന്റിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാൻ ശ്രമിച്ചതെന്നറിയുന്നു.
മണ്ണ് മാഫിയക്കെതിരെ പ്രതികരിക്കുകയും മണ്ണെടുപ്പ് തടയുകയും ചെയ്ത പഞ്ചായത്തംഗത്തെ അടുത്തിടെ കയ്യേറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച് പരസ്യമായി ആക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലും പാർട്ടി നേതൃത്വത്തിന്റെ മൗനം അണികളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാർട്ടി ഭരണത്തിൽ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് പോലീസിൽ നിന്നും നീതി ലഭിക്കാതിരിക്കാൻ പാർട്ടി നേതൃത്വം തന്നെ നിലകൊള്ളുമ്പോൾ നീതി തേടി വനിതാ കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പ്രസിഡന്റെന്നറിയുന്നു.












Click it and Unblock the Notifications