ശബരിമല; വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുന്നത് അനാചാരമെന്ന് തന്ത്രി: അരങ്ങുണർത്തി മേജര്‍സെറ്റ് കഥകളിയും
പത്തനംതിട്ട; ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് മോഹനര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്.
ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് മോഹനര് പറഞ്ഞു. പമ്പയില്‍ വസ്ത്രങ്ങള്‍ ഒഴുക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടെങ്കിലും ഭക്തർ ഇത് തുടരുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ നിർദേശം.

പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമലയില്‍ കന്നിക്കഥകളിയുടെ കേളികൊട്ട് ഉണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ 'മഹിഷീമര്‍ദ്ദനം' അരങ്ങേറി. അയ്യപ്പസന്നിധിയില്‍ ആദ്യമായി മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 20 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്.

വാരണാസി മധു രചിച്ച മഹിഷീമര്‍ദ്ദനം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. വാരണാസി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട വാരണാസി മാധവന്‍ നമ്പൂതിരി, വാരണാസി വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുമകനാണ് വാരണാസി മധു. കരിവേഷത്തില്‍ ഉഗ്രരൂപിയായ മഹിഷിയായി കലാമണ്ഡലം പ്രശാന്ത്, മഹിഷിയുടെ സുന്ദരി വേഷധാരിയായി മധു വാരണാസി, അയ്യപ്പനായി കലാമണ്ഡലം വിശാഖ്, മന്ത്രിയായി കലാമണ്ഡലം നിധിന്‍ ബാലചന്ദ്രന്‍ , നാരദനായും ബ്രഹ്മാവായും ഹരി മോഹന്‍ , ഇന്ദ്രനായി അഭിജിത് പ്രശാന്ത് എന്നിവര്‍ വേഷമിട്ടു.

കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാമണ്ഡലം വിനീഷ് എന്നിവര്‍ കഥകളി സംഗീതം അവതരിപ്പിച്ചു. കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവര്‍ ചെണ്ട, ഏവൂര്‍ മധു, കലാമണ്ഡലം അജി കൃഷ്ണന്‍, കലാമണ്ഡലം ദീപക് എന്നിവര്‍ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും ശ്രീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവന്‍ പിള്ള, മുകുന്ദപുരം വിനോദ്, അശോകന്‍ പന്മന, എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രഭാകരന്‍ ഉണ്ണിത്താന്‍ കഥകളി സംഘത്തിന്റെ മാനേജറാണ്.












Click it and Unblock the Notifications