ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കപ്പെട്ടണം, ഭക്തരോടൊപ്പം ഞാനുമുണ്ടാകുമെന്ന് നിയുക്ത മേല്‍ശാന്തി
ചെങ്ങന്നൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി. അതിനായി അയ്യപ്പ ഭക്തമാരോടൊപ്പം താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവസംഘത്തിന്റെ ചെങ്ങന്നൂർ ക്യാമ്പ് ഓഫീസ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള അനാവശ്യ നിയന്ത്രണങ്ങളും അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂവും ഉടന്‍ പിന്‍വലിക്കണമെന്ന വികരാവും യോഗത്തിലുയര്‍ന്നു.
അതേസമയം, നിയന്ത്രണങ്ങള്‍ക്കെതിരെ പന്തളം കൊട്ടാരവും നേരത്തെ രംഗത്ത് എത്തിയിരുന്നു. തീര്‍ത്ഥാടനം പഴയ മാതൃകയില്‍ തന്നെ നടത്തണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. ഇതോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും കഴിഞ്ഞ ദിവസം സന്ദര്‍ശിക്കുകയും ചെയ്തു.
പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ, ട്രഷറര്‍ ദീപാ വര്‍മ, കൊട്ടാര അംഗം മീരാ വര്‍മ തുടങ്ങിയവരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. തിരുവാഭരണ ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റ് പ്രദേശങ്ങളിലും ഇടത്താവളങ്ങളിലുമൊക്കെ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
തീര്‍ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ശക്തമായ മഴ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി തീര്‍ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, തീര്‍ഥാടകര്‍ എത്തുന്ന കുളിക്കടവുകള്‍ എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശിച്ചു.
ആദ്യ ഡോസ് വാക്‌സിനില്‍ റെക്കോര്‍ഡിട്ട് മുംബൈ, നൂറ് ശതമാനം വാക്‌സിന്‍ റെക്കോര്‍ഡെന്ന് ബിഎംസി
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മൈലപ്ര-മണ്ണാറക്കുളഞ്ഞി റോഡിന്റെ പ്രവൃത്തി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൂര്‍ത്തിയാക്കണം. സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ ബാരിക്കേഡുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കണം. കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണം. ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ആവശ്യ സമയങ്ങളില്‍ ലഭ്യമാക്കണം.
പാര്‍ക്കിംഗ് സൗകര്യം, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം എന്നിവ ക്രമീകരിക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേങ്ങള്‍ കൈമാറുന്നതിനായി ഇന്‍ഫര്‍മേഷന്‍ എയ്ഡ് പോസ്റ്റുകള്‍ നിലയ്ക്കല്‍ സ്ഥാപിക്കും. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതാ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഗതാഗത സൗകര്യം സുഗമമാക്കാന്‍ ജെ.സി.ബിയുടെ ലഭ്യത ഉറപ്പ് വരുത്തും. പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
Recommended Video
അതേസമയം, ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരിട്ടു വിലയിരുത്തി. പമ്പ, നിലക്കല്‍ എന്നിവിടങ്ങള്‍ ഡിജിപി സന്ദര്‍ശിച്ചു. നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡിജിപി പരിശോധിച്ചു. തീര്‍ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഡിജിപിക്കു വിശദീകരിച്ചു നല്‍കി. പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസും, പോലീസ് കണ്‍ട്രോള്‍ റൂമും ഡിജിപി സന്ദര്‍ശിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി അവലോകന യോഗത്തില്‍ പങ്കെടുത്തു.