തട്ടത്തുമലയിൽ മന്ത്രിക്ക് അകമ്പടി പോയ ജീപ്പ് മറിഞ്ഞു: എസ്ഐയ്ക്കും ഡ്രൈവർക്കും പരിക്ക്
കിളിമാനൂർ: റവന്യൂ മന്ത്രിക്ക് അകമ്പടി പോയ പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അബ്ദുൾ സലാം, ഡ്രൈവർ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 7.45 ഓടെ കിളിമാനൂർ തട്ടത്തുമലയിൽ വച്ചായിരുന്നു അപകടം.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. കാരേറ്റ് മുതൽ തട്ടത്തുമല വരെ മന്ത്രിക്ക് പൈലറ്റ് പോകാൻ കിളിമാനൂർ പൊലീസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കാരേറ്റ് നിന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നേ സഞ്ചരിച്ചുവന്ന പൊലീസ് വാഹനം തട്ടത്തുമല ജംഗ്ഷന് സമീപമെത്തിയപ്പോൾ എതിർദിശയിൽ നിന്ന് വന്ന ടവേര കാറിൽ ഇടിച്ചായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടവേര കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു. ടവേര കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കേണ്ടതായിരുന്നെങ്കിലും ബസ് വെട്ടിച്ചൊഴിച്ചതിനാൽ അതൊഴിവായി. തൊട്ടുപിന്നാലെയാണ് പൊലീസ് ജീപ്പിന് നേരെയെത്തിയത്. കാറിന്റെ വരവ് കണ്ട് പൊലീസ് ജീപ്പ് വെട്ടിച്ചെങ്കിലും ഇടിച്ചു.

ഇടിയേറ്റ് നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് വശത്തേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും തൊട്ടുപിന്നിൽ മന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്ന ഗൺമാനും ഡ്രൈവറും ചേർന്ന് ഇരുവരെയും പുറത്തെടുത്തു. അപകടമറിഞ്ഞ് പാഞ്ഞെത്തിയ കിളിമാനൂർ എസ്.ഐയും സംഘവും പൊലീസുകാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പൊലീസുകാരുടെ പരിക്ക് ഗരുതരമല്ലെന്ന് മനസിലാക്കിയശേഷമാണ് മന്ത്രി യാത്ര തുടർന്നത്. ടവേര കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications