തൃശൂർ സിപിഎം നേതാവിന്റെ മകനു വെട്ടേറ്റു, പിന്നിൽ ഗുണ്ട സംഘം, ആറുപേര്‍ അറസ്റ്റില്‍!!
തൃശൂര്‍: കൊടകര നെല്ലായി ആലത്തൂരില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ക്രിമിനല്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം ആലത്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും ആലത്തൂര്‍ അരീക്കാട്ടില്‍ സജീവന്റെ മകനുമായ സജിത്തിന് (29) വെട്ടേറ്റു. മാരകമായി പരിക്കേറ്റ സജിത്ത് തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ആലത്തൂര്‍ അഴകത്ത് കൂടാരത്തില്‍ ചാമി എന്ന ഗോകുല്‍, കുറുവത്ത് വീട്ടില്‍ ആദര്‍ശ്, തണ്ടാശ്ശേരി വീട്ടില്‍ ഷിബിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളംപേര്‍ രാത്രി ഒമ്പതോടെ സജിത്തിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടി വീട്ടില്‍ കയറിയ സജിത്തിന്റെ വീടിന്റെ മുന്‍ വാതില്‍ അക്രമികള്‍ വെട്ടി പൊളിച്ചു. തുടര്‍ന്ന് രക്ഷപ്പെടാനായി സി.പി.എം. ആലത്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം മരാശ്ശാരി രമേശന്റെ വീട്ടില്‍ ഓടിക്കയറിയ സജിത്തിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ രമേശന്റെ വീടിനു നേരെ പടക്കം എറിഞ്ഞു ഭീതി പടര്‍ത്തി. പടക്കം ഏറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സജിത്തിന്റെ നെഞ്ചത്തും പുറത്തും വെട്ടേല്‍ക്കുകയും ചെയ്തു. രമേശന്റെ വീട്ടിലെ വാതില്‍ രണ്ട് ജനലുകള്‍, ടേബിള്‍ ഫാന്‍, ടീപോയ് എന്നിവയും അക്രമികള്‍ തകര്‍ത്തു.

കൂടാതെ രമേശന്റെ വീടിന്റെ എതിര്‍വശത്തുള്ള തയ്യില്‍ ഷാജിയുടെ വീടിന്റെ 11 ജനല്‍ വാതിലുകള്‍ പൂര്‍ണ്ണമായും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഭാഗികമായും അക്രമികള്‍ തകര്‍ത്തു. അക്രമികള്‍ എറിഞ്ഞിട്ട് പൊട്ടാതെ കിടന്ന പടക്കം സജിത്തിന്റെ വീട്ട് മുറ്റത്ത് നിന്നും പോലീസ് കണ്ടെടുത്തു.സി.പി.എം. കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, ജില്ല കമ്മറ്റി അംഗം പി കെ ശിവരാമന്‍, പി കെ കൃഷ്ണന്‍കുട്ടി, സി ഐ ടി യു കൊടകര ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കൊടകര പോലീസും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ അഴകത്ത് വീട്ടില്‍ ഗോപിയുടെ മകന്‍ ഗോകുല്‍ എന്ന ചാമി, കുറുവത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ ആദര്‍ശ് (19), നെല്ലായി പടിഞ്ഞാറെപുറക്കാരന്‍ വീട്ടില്‍ ശ്രീനിയുടെ മകന്‍ ശ്രീക്കുട്ടന്‍ (28), മുരിയാട് തൊട്ടുപുറത്ത് വീട്ടില്‍ നന്ദകുമാറിന്റെ മകന്‍ നന്ദകുമാറിന്റെ മകന്‍ സനീഷ് (22), ആനന്ദപുരം ഞാറ്റുവെട്ടി വീട്ടില്‍ രാജന്റെ മകന്‍ അനുരാഗ് (22), വാടാനപ്പിള്ളി തേക്കിന്‍കാട് വീട്ടില്‍ അബ്ബാസിന്റെ മകന്‍ അസ്‌കര്‍ (31), കാറളം കാരാഞ്ചിറ കൊല്ലേല്‍ വീട്ടില്‍ ദേവദാസിന്റെ മകന്‍ വിവേക് (19) എന്നിവരെ കൊടകര സി ഐ യും പാര്‍ട്ടിയും അറസ്റ്റ് ചെയ്തു. പ്രതികളെ തിങ്കളാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications