മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക യോഗം വിളിച്ച് സോണിയ; അണിയറയിൽ സുപ്രധാന നീക്കങ്ങൾ
കഴിഞ്ഞ ദിവസം മമത ബാനർജി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ന്യൂഡൽഹി: ബിജെപിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ഏറെ ആകാംക്ഷയോടെയാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സഖ്യം രൂപീകരിക്കുമ്പോൾ അതിന് കരുത്ത് പകരുന്നത് മമത ബാനർജിയും ശരദ് പവാറുമാണ്. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ആയില്ലെങ്കിലും ചർച്ചകൾ പല തലത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മമത ബാനർജി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

സോണിയ-മമത കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുതിർന്ന നേതാക്കളുടെ കോൺഗ്രസ് അധ്യക്ഷ വിളിച്ചു. എ.കെ ആന്റണി, അംബിക സോണി, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരുമായാണ് സോണിയ ചർച്ച നടത്തിയത്. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെങ്കിലും പ്രതിപക്ഷ സഖ്യം തന്നെയാണെന്നാണ് വിലയിരുത്തൽ. അതേസമയം രാഹുൽ യോഗത്തിൽ പങ്കെടുത്തോയെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

വ്യഴാഴ്ച സോണിയയെ കണ്ട മമത സഖ്യം സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്ക് തുടക്കം കുറിച്ചതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസിതര പ്രതിപക്ഷ സഖ്യം സാധ്യമാകില്ലെന്ന് മമതയ്ക്കും ശരദ് പവാറിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ കോൺഗ്രസ് തീരുമാനം ഏറെ നിർണായകമാണ്. ദേശിയ തലത്തിൽ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുന്ന കോൺഗ്രസിന് ഇനിയുള്ള ഓരോ നീക്കങ്ങളും നിർണായകമാണ്. പ്രത്യേകിച്ച് സഖ്യ രൂപീകരണം.

പ്രത്യയശാസ്ത്ര വ്യക്തത വരുത്തേണ്ടതുണ്ട് കോൺഗ്രസിന്. അത് സഖ്യരൂപീകരണത്തിലും നിർണായകമാകും. പ്രധാന എതിരാളി ബിജെപിയാണെന്ന് പറയുമ്പോഴും കൂട്ടുകക്ഷികളിലും പ്രവർത്തകരുടെ ഇടയിൽ വിശ്വാസ്യത നേടിയെടുക്കണം. അധികാരം ലഭിച്ചാലുള്ള കാര്യവും ഇപ്പോൾ തന്നെ ആലോചിക്കേണ്ടതുണ്ട്. വിശാല പ്രതിപക്ഷം രൂപീകരിക്കുമ്പോൾ പ്രധാന മുഖം ആരായിരിക്കണമെന്നതും ഒരു ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്.

പ്രതിപക്ഷത്തെ ആര് നയിക്കണമെന്നത് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മമതയും സോണിയയും വ്യക്തമാക്കിയത്. "ഇത് തുടർച്ചയായ പ്രക്രിയയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ മോദി പോരാടുന്നത് രാജ്യത്തിനൊപ്പമായിരിക്കും. സത്യസന്ധമായ ദിവസങ്ങൾ കാണാൻ ആഗ്രഹമുണ്ട്, നല്ല ദിവസങ്ങൾ മതി." മോദിയുടെ അച്ഛാ ദിന്നിനെ പരിഹസിച്ച് മമത പറഞ്ഞു.

കോണ്‍ഗ്രസിന് പുറമെ വിവിധ പ്രാദേശിക കക്ഷികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മമതയുടെ നീക്കം. ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ മമത ബാനര്‍ജി തുടര്‍ ചര്‍ച്ചകള്‍ നടത്തും. ആറുമാസത്തിനുള്ളില്‍ പ്രമുഖ കക്ഷികള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു വിശാല പ്രതിപക്ഷ സഖ്യം എന്നതാണ് മമതയുടെ ലക്ഷ്യം. ദേശീയ തലത്തില്‍ മാത്രമല്ല, പ്രാദേശിക തലത്തിലും ബിജെപിക്കെതിരായ സഖ്യ ധാരണ വേണമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

ഡിഎംകെയുമായും ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ പദ്ധതിയുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നിലവിലുണ്ട്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ് എന്നിവരുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. വിശാല സഖ്യ നീക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. അതേസമയം മമതയുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ അനുകൂല നിലപാട് കൂടെ പിണറായി വിജയന് വേണ്ടി വരും.












Click it and Unblock the Notifications