അനന്തുവിന്റെ കൊലപാതകം: കേസിലെ 12 പ്രതികളും തിരുവനന്തപുരത്ത് പിടിയിൽ, പ്രതികള്‍ക്കായി തിരച്ചില്‍!
തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ(21) കരമന തളിയലിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരുപ്രതിയൊഴികെ എല്ലാവരെയും സിറ്റി പൊലീസ് പിടികൂടി. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി. പ്രതികളെല്ലാം 25 വയസിൽ താഴെയുള്ളവരാണ്. ഒളിവിൽ പോയ സുമേഷിനായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുരാജ്, സഹോദരൻമാരായ വിനീഷ് രാജ്, വിജയരാജ്, നന്ദു, കുടപ്പനെന്ന അനീഷ്, അഖിൽ, ശരത് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ,മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു,റാം കാർത്തിക് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിറന്നാൾ ആഘോഷം നടത്തിയ ശേഷമാണ് ആസുത്രണം. അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗ സംഘം സംഭവസ്ഥലത്ത് കൂട്ടത്തിലുള്ള ഒരാളുടെ പിറന്നാൾ ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസുത്രണം ചെയ്തത്. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു ,റാം കാർത്തിക്,കിരൺ കൃഷ്ണൻ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു. ഉത്സവ ദിവസം തല്ലിയവരുടെ സംഘത്തിലുള്ള കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് ഉത്സവപ്പറമ്പിൽ വച്ച് അടിയേറ്റ സംഘത്തിലെ അരുൺ ബാബു കൂട്ടുകാർക്ക് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട്ടിൽ എത്തി.

അനന്തു വണ്ടി നിറുത്തിയതിനു സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ കയറി. തങ്ങളെ കാണുമ്പോൾ അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി ഇതിനിടെ വിഷ്ണു പ്ലഗിലേക്കുള്ള വയർ ഇളക്കിമാറ്റി. അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇത് തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി.
കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം നേരെ നീറമൺകരയിൽ കാട്ടിലെ ഒളിസങ്കേതത്തിൽ കയറി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രാത്രിയോടെ കൊലനടത്തിയെന്നാണ് നിഗമനം. അനന്തു ക്രൂരമായ മർദ്ദനത്തിന് വിധേയനായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് പ്രതികളെ മൃതദേഹം കണ്ടെത്തിയ നീറമൺകര ദേശീയ പാതയ്ക്കു സമീപമുള്ള ആർ.ടി.ടി.സി - ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിലെത്തിച്ച് തെളിവെടുത്തു. അനന്തുവിനെ മർദ്ദിച്ച് അവശനാക്കി കിടത്തിയ സ്ഥലവും കൊലപാതകം നടത്തിയ രീതിയും പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. അന്വേഷണച്ചുമതലയുള്ള ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച വൈകിട്ടാണ് അനന്തുവിനെ കരമന തളിയൽ അരശുംമൂട് ജംഗ്ഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി.












Click it and Unblock the Notifications