വർക്കലയിൽ റെയിൽവേ പാളത്തിന് കുറുകെ നടന്ന 2 വയസ്സുകാരി ട്രെയിൻ തട്ടിമരിച്ചു
വർക്കല: തിരുവനന്തപുരത്ത് ഇടവിയിൽ രണ്ട് വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. ഇടവ കാപ്പിൽ കണ്ണംമൂട് എകെജി വിലാസത്തിൽ അബ്ദുൾ അസീസ്- ഇസൂസി ദമ്പതികളുടെ മകൾ സുഹ്റിനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇടവ- കാപ്പിൽ സ്റ്റേഷനുകൾക്ക് ഇടയിൽ കണ്ണംമൂട് റെയിൽവേ പാളത്തിൽ വെച്ചാണ് കുട്ടിയെ ട്രെയിൻ ഇടിച്ചത്
റെയിൽ പാളത്തിനോട് ചേർന്നാണ് ഇവരുടെ വീട്. രണ്ട് സഹോദരങ്ങൾക്കും ബന്ധുക്കളായ കുട്ടികൾക്കും ഒപ്പം കളിക്കുകയായിരുന്നു സുഹ്റിൻ. കുട്ടിക്ക് ഭക്ഷണം എടുക്കാൻ അടുക്കളയിലേക്ക് പോയതായിരുന്നു അമ്മയായ ഇസൂസി. ഈ സമയത്താണ് സുഹ്റിൻ ആരും കാണാതെ പുറത്തേക്കിറങ്ങിയത്. കുട്ടി ട്രാക്കിന് കുറുകെ നടക്കുകയായിരുന്നു. കുട്ടി ഗേയ്റ്റ് തുറന്ന് ഒറ്റയ്ക്ക് പാളത്തിന്റെ അടുത്തേക്ക് പോയെന്നാണ് കരുതുന്നത്. ഗേയ്റ്റ് തുറന്ന് പുറത്തുപോകുന്നത് ആരും കണ്ടില്ല. വീട്ടിൽ നിന്ന് അഞ്ച് മീറ്റർ മാറി, ഒന്നര മീറ്റർ ഉയരത്തിലാണ് പാളം.

Representative image
ആദ്യത്തെ പാളം മറികടന്ന് കുട്ടി രണ്ടാമത്തെ പാളത്തിലേക്ക് എത്തിയപ്പോൾ തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് കുട്ടിയെ തട്ടിയത് എന്നാണ് കരുതുന്നത്. കുട്ടിയെ കാണാതായതോടെ അമ്മ ഉൾപ്പെടെ ഉള്ളവർ കുഞ്ഞിനെ അന്വേഷിക്കുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ പാളത്തിൽ കുട്ടിയെ കാണുന്നത്.
തലയ്ക്ക് പരിക്കേറ്റ നിലയിൽ ആണ് കുട്ടിയെ പാളത്തിന് സമീപം കണ്ടത്. ട്രെയിനിൽ നിന്ന് വീണതായിരിക്കാം എന്നാണ് നാട്ടുകാർ കരുതിയത്. ഇസൂസി അവിടെ എത്തി കുട്ടിയെ തിരിച്ചറിഞ്ഞു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. അച്ഛനായ അബ്ദുൾ അസീസ് ഗൾഫിൽ ആണ്. ഇവരുടെ മൂന്ന് കുട്ടികളിൽ ഇളയ കുട്ടിയാണ് സുഹ്റിൻ. സഹോദരങ്ങൾ സിയ, ഷാക്കിഫ്












Click it and Unblock the Notifications