വീടെന്ന സ്വപ്നത്തിന് കൂട്ട്, സെക്രട്ടറി മാമനെ സ്ഥലം മാറ്റല്ലേ സർ, മുഖ്യമന്ത്രിക്ക് ഐശ്വര്യയുടെ കത്ത്
നെടുമങ്ങാട്: സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ സഹായിച്ച നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റരുത് എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് നെടുമങ്ങാട്ടുളള ഏഴാം ക്ലാസ്സുകാരി ഐശ്വര്യ. നെടുമങ്ങാട് നഗരസഭാ സെക്രട്ടറിയായ സ്റ്റാലിന്‍ നാരായണന് വേണ്ടിയാണ് ഐശ്വര്യ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. സ്വന്തമായി അടച്ചുറപ്പുളള വീടില്ലാതെ കഴിയുകയായിരുന്നു ഐശ്വര്യയുടെ കുടുംബം.
ഐശ്വര്യ കുഞ്ഞായിരിക്കുമ്പോഴാണ് അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയത്. ഐശ്വര്യയുടെ സഹോദരനായ സുധീഷ് കിഴക്കേ കോട്ടയിലുളള ബാലസദനത്തിലാണ് താമസിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഐശ്വര്യയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിന് ധനസഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ വീട് നിര്‍മ്മാണം പുരോഗമിക്കുന്നതിനൊപ്പം കടവും കൂടി.

അതിനിടെ അമ്മയുടെ മരണം സംഭവിച്ചത് ഐശ്വര്യയ്ക്ക് തീരാവേദനയായി. ഇതോടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും തണലില്‍ ആണ് ഐശ്വര്യയുടെ ജീവിതം. വീട് പണി പാതിയില്‍ മുടങ്ങിക്കിടന്നു. തുടരാനുളള സാമ്പത്തിക സ്ഥിതി ഐശ്വര്യയുടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഇല്ലായിരുന്നു. അതിനിടെയാണ് ഈ കുടുംബത്തിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് നഗരസഭ ചെയര്‍മാനും സെക്രട്ടറിയും അറിയുന്നത്.
അവര്‍ ഐശ്വര്യയെ തേടിയെത്തി. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന് ഐശ്വര്യയ്ക്കും കുടുംബത്തിന് ഉറപ്പ് നല്‍കി. തുടര്‍ന്ന് പണി തകൃതിയായി നടന്നു. നഗരസഭാ സെക്രട്ടറിയായ സ്റ്റാലിന്‍ നാരായണന്‍ അവര്‍ക്കൊപ്പം നിന്നു. ഒടുവില്‍ ഐശ്വര്യയുടെ അമ്മ സ്വപ്‌നം കണ്ടത് പോലെ ആ വീട് പണി പൂര്‍ത്തിയായി. മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഐശ്വര്യക്ക് പുതിയ വീടിന്റെ താക്കോല്‍ സമ്മാനിച്ചത്.
അതിനിടെയാണ് സ്റ്റാലിന്‍ നാരായണനെ സ്ഥലം മാറ്റിയതായി ഐശ്വര്യ അറിയുന്നത്. തന്നെ പോലെയുളള കുട്ടികള്‍ക്ക് സ്റ്റാലിന്‍ നാരായണന്‍ നഗരസഭയില്‍ ഉളളത് വലിയ സഹായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഐശ്വര്യ പറയുന്നു. അത് കൊണ്ട് സെക്രട്ടറി മാമനെ സ്ഥലം മാറ്റരുത് എന്നതാണ് ഐശ്വര്യയുടെ ആവശ്യം. തന്റെ അപേക്ഷ മുഖ്യമന്ത്രി കേള്‍ക്കാതിരിക്കില്ലെന്നാണ് ഐശ്വര്യയുടെ പ്രതീക്ഷ.












Click it and Unblock the Notifications