'അഭയ'യിൽ തുടക്കം: സുഗതകുമാരി സ്ത്രീകൾക്കായി കേരളത്തിൽ പണിതുയർത്തിയത് ഏഴ് അഭയകേന്ദ്രങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി സർക്കാരിനും നിയമവ്യവസ്ഥയ്ക്കം മുമ്പിലേക്ക് എത്തിക്കുന്നതിൽ സുഗതകുമാരി വഹിച്ച പങ്ക് നിർണ്ണായകമാണ്. കേരളത്തിലെ ഭ്രാന്താശുപത്രികളിലൊന്നായ ഊളമ്പാറയെക്കുറിച്ച് അനുജത്തി സുജാതയിൽ നിന്ന് ലഭിച്ച അറിവാണ് പിൽക്കാലത്ത് അഭയ എന്ന പേരിൽ വിടില്ലാത്തവർക്ക് വേണ്ടി ഒരു അഭയകേന്ദ്രം ആരംഭിക്കുന്നതിലേക്ക് സുഗതകുമാരിയെ നയിച്ചത്.
'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്

രണ്ടാമത്തെ വഴിത്തിരിവ്
രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന യുവതികളെ ദുരുപയോഗം ചെയ്യുന്നുവെന്നും പുറത്ത് വിൽക്കുന്നുവെന്നുമുള്ള വിവരങ്ങൾ സുഗതകുമാരിയുടെ ഉറക്കം കെടുത്തുകയും ചെയ്തു. തന്റെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവെന്നാണ് സുഗതകുമാരി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ പ്രവേശിച്ചതിനെക്കുറിച്ച് എഴുതിയത്. വിശപ്പ് സഹിച്ച് വൃത്തിഹീനമായ സാഹചര്യത്തിൽ നഗ്നരായി കിടന്നിരുന്ന സ്ത്രീകളുടെ അവസ്ഥയും വിശന്നുകൊണ്ടുള്ള വിളികളും അഭയയുടെ ജനനത്തിന് സഹായിച്ചത്.

ഉറക്കം കെടുത്തി
1985ലാണ് സംഭവം. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് മടങ്ങിയ അന്ന് വൈകുന്നേരം തന്നെയാണ് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരിൽ ചിലരെ വിളിച്ചുചേർത്ത് ഇക്കാര്യം സംസാരിച്ചത്. തുടർന്ന് കെ സുരേന്ദ്രനാഥ് അധ്യക്ഷനും സുഗതകുമാരി സെക്രട്ടറിയും കെ നാരായണൻ ജോയിന്റ് സെക്രട്ടറിയുമായിക്കൊണ്ട് ഒരു കമ്മറ്റിയുണ്ടാക്കിയത്. ഇതിലൂടെയാണ് അഭയ പ്രവർത്തനമാരംഭിക്കുന്നത്. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയ സംഘം കേരള മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് കമ്പയടിക്കുകയും ചെയ്തിരുന്നു. അന്നത്തെ ഹെൽത്ത് സെക്രട്ടറിയായിരുന്ന കൃഷ്മൂർത്തി ഐഎഎസിനെ വിളിച്ചതോടെ ഇതിൽ മാറ്റം വരുത്താൻ താൻ ഏറെ ശ്രമിച്ചെന്നും ഇതെക്കുറിച്ച് പഠിച്ച് ഒരു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിയമപോരാട്ടം
കൂടാതെ കോഴിക്കോടും തൃശ്ശൂുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ സുഗതകുമാരിയോട് നിർദേശിക്കുകയും ചെയ്തു. തുടർന്ന് രണ്ട് സ്ഥലങ്ങളും സന്ദർശിച്ചതോടെ എല്ലായിടത്തും സ്ഥിതി സമാനമാണെന്ന് മനസ്സിലാകുകയും ചെയ്തു. ഇവരുടെ പ്രശ്നം ഉയർത്തിക്കാണിച്ച് രംഗത്തിറങ്ങിയതോടെ നിരവധി യുവാക്കളുടെ പിന്തുണ ലഭിച്ചു, എന്നാൽ രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകാൻ തയ്യാറായില്ല. ഗാന്ധിയൻ ഗ്രൂപ്പും അന്വേഷി അജിതയുമാണ് അന്ന് ഈ ദൌത്യത്തിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് വിഭാഗങ്ങൾ. ധർണയും പ്രതിഷേധങ്ങളും നടത്തിയെങ്കിലും അന്നത്തെ കോഴിക്കോട് കളക്ടറായിരുന്ന കെ ജയകുമാറിന്റെ നിർദേശം അനുസരിച്ചാണ് കേരള ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകുന്നത്. തുടർന്ന് സിറ്റിംഗ് ജഡ്ജിനെ അധ്യക്ഷനാക്കി ഉടൻ തന്നെ ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ രൂപീകരിച്ച് കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതോടെ വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ആശുപത്രികളുടെ കവാടങ്ങൾ തുറന്നുനൽകുയും ബന്ധുക്കൾക്ക് അന്തേവാസികളെ കാണാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് 'അത്താണി'
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് രോഗം ഭേദമായിട്ടും പോകാനിടമില്ലാതെ നിരവധി പേരുണ്ടായതതോടെയാണ് ഇവരെ പാർപ്പിക്കുന്നതിനായി 'അത്താണി' ആരംഭിക്കുന്നത്. പിന്നീട് ഇവിടേക്ക് ഗർഭിണികളായ സ്ത്രീകളും ചതിക്കപ്പെട്ട പെൺകുട്ടികളും മദ്യപാനികളുടെ ഉപദ്രവം സഹിക്കാൻ വയ്യാതായ ഭാര്യമാരുമെല്ലാം എത്തിത്തുടങ്ങി. ഇതോടെയാണ് മാനസിക രോഗികൾക്ക് വേണ്ടി മറ്റൊരു സ്ഥാപനത്തിനും തുടക്കം കുറിക്കുന്നത്. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കുന്ന സ്ത്രീകൾക്ക് താൽക്കാലിക ആശ്വാസമേകുന്നതിനായാണ് വഞ്ചിയൂരിലുള്ള അത്താണി പ്രവർത്തിച്ചുവരുന്നത്. ഇവിടെ കേന്ദ്രീകരിച്ച് തന്നെയാണ് അഭയയുടെ ഓഫീസും പ്രവർത്തിച്ചുവരുന്നത്.

അനാഥർക്കും ഒറ്റപ്പെട്ടവർക്കും
അനാഥരും തെരുവിൽ ഒറ്റപ്പെട്ടുപോയവരെയും പീഡനത്തിന് ഇരയായ പെൺകുട്ടികളെയും പാർപ്പിക്കുന്നതിന് വേണ്ടിയാണ് അഭയ ആരംഭിച്ചത്. അഭയഗ്രാമം, കർമ, മിത്ര, ശ്രദ്ധാഭവനം, ബോധി, അഭയബാല, പകൽവീട് എന്നിങ്ങനെ നിലവിൽ അഭയയുടെ കീഴിൽ പല വിഭാഗങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. തിരുവനന്തപുരം നഗരത്തിന് പുറതത ഇന്ത്യാ ഗവൺമെന്റ് അനുവദിച്ച് നൽകിയ ഭൂമിയിലാണ് അഭയഗ്രാമം പ്രവർത്തിക്കുന്നത്. പെൺകുട്ടികൾക്ക് വേണ്ടി അഭയബാല, മനോരോഗികൾക്ക് താമസം, ചികിത്സ, തൊഴിൽ പരിശീലനം എന്നിവ ലഭ്യമാക്കുന്ന കർമ, മനോരോഗികളായ സ്ത്രീകൾക്കുള്ള ശ്രാദ്ധ ഭവനം മദ്യപാനികളെ ചികിത്സിക്കുന്ന ബോധി എന്നിങ്ങനെ നിരവധി കേന്ദ്രങ്ങളാണ് അഭയയ്ക്ക് കീഴിൽ ഇന്ന് കേരളത്തിൽ പ്രവർത്തിച്ചുവരുന്നത്.