ദത്ത് വിവാദം: അനുപമയുടെ തുടർസമരം; ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം
ദത്ത് വിവാദം: അനുപമയുടെ തുടർസമരം; ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: ദത്ത് വിവാദ വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്ന് അനുപമ. വരുന്ന ഡിസംബർ പത്തിനാണ് സമരം ചെയ്യുമെന്ന് അനുപമ അറിയിച്ചത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരാനാണ് കുഞ്ഞിന്റെ അമ്മ അനുപമയുടെ തീരുമാനം. വാർത്താ സമ്മേളനത്തിലൂടെയാണ് അനുപമ ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യാവകാശ ദിനമാണ് ഡിസംബർ പത്താം തീയതിയെന്നും പത്താം തീയതി ഒരു സമരം തീരുമാനിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു. കുട്ടിക്കടത്ത് എന്ന് പറയുന്നതും മനുഷ്യാവകാശ ലംഘനം ആണ്. ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.

തുടർന്ന് മാധ്യമങ്ങളോട് അനുപമ പ്രതികരിച്ചത് ഇങ്ങനെ ; -
നേരിട്ടുളള സമരം എനിക്ക് ഇനി ബുദ്ധിമുട്ട് ഉളള കാര്യമാണ്. പ്രത്യക്ഷ സമരത്തിൽ നിന്നും എനിക്ക് പിൻ മാറേണ്ടി വരും. എന്റെ കുഞ്ഞിനെയും കൊണ്ട് എനിക്ക് സമരം ചെയ്യൽ സാധ്യമല്ല. പക്ഷേ, ഇനിയുളള എന്റെ സമരത്തിന്റെ വീര്യം ഒട്ടും കുറയെയും ചെയ്യില്ല. കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല അനുപമ വ്യക്തമാക്കി.

എനിക്ക് എതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് സൈബർ സഖാക്കളിൽ നിന്നാണ്. അതേസമയം, ഒരു ഭാഗത്ത് നിന്നും എനിക്ക് പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാൽ, മറ്റൊരു ഭാഗത്ത് നിന്നും എനിക്ക് എതിരെ സൈബര്‍ ആക്രമണവും നടക്കുന്നു.
അതേസമയം, സംസ്ഥാന സർക്കാർ പ്രശ്നത്തിനെ കാര്യമായി എടുക്കുന്നില്ല എങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആണ് തീരുമാനം. കുഞ്ഞിനെ തന്റെ അടുത്ത് നിന്നും മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകൾ ആണ് ഇപ്പോഴും പ്രതികൾക്ക് എതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അത് അവരുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. .ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നല്‍കലുമായി ബന്ധപ്പെട്ട് ടിവി അനുപമ ഐ എ എസി ന്റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അനുപമ പറഞ്ഞു.

എന്നാൽ, വകുപ്പ് തല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിലുണ്ടെന്നും അനുപമ പറഞ്ഞു.

വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും രണ്ട് ദിവസം മുന്നേയാണ് കുഞ്ഞിനെ കൈമാറിയത്. ഡി എൻ എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. എന്നാൽ, ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സി ഡബ്ലൂ സി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ നേരത്തെ ആവശ്യപ്പെട്ടിരുന്നു . സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ കുഞ്ഞിനെ ലഭിച്ചതിന് പിന്നാലെ അറിയിച്ചിരുന്നു. അതിനൊപ്പം, മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദി അനുപമ പറഞ്ഞിരുന്നു. തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ കഴിഞ്ഞ ദിവസം പറഞ്ഞു.












Click it and Unblock the Notifications