ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയം; തലസ്ഥാനത്ത് ലുലുമാൾ ഡിസംബർ 17 മുതൽ; ഞെട്ടിക്കും ആകർഷണങ്ങൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടെക്നോപാർക്കിന് സമീപം ആക്കുളത്ത് നിർമ്മാണം പൂർത്തിയാകുന്ന ലുലു മാൾ അടുത്ത മാസം പ്രവർത്തനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഷോപ്പിംഗ് മാൾ അനന്തപുരിയിൽ നിർമ്മിച്ചിരിക്കുന്നത്. എല്ലാം ഒരു കുടക്കീഴിലൊരുക്കി വമ്പൻ ഷോപ്പിംഗ് വിസ്മയം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിൻ്റെ കടന്നുവരവ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് അനന്തപുരിയുടെ വിരിമാറിൽ ഡിസംബർ 17 മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ സ്ഥിതി ചെയ്യുന്നത്.
ഐഷു... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് എന്നിവയുമുണ്ട്. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറക്കും.ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര‍്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തത്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്.

കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളിൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 450 റൈഡുകൾ. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ.80,000 ചതുരശ്ര അടി ഫാമിലി എന്റർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും. ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് ഹബ്ബായി മാറും.

മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകാനാകും. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഏടുകളിലൂടെ മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ലുലുവിലൂടെ യാഥാർഥ്യമാകുന്നത്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രവും ലുലു മാളിൻ്റെ പ്രത്യേകയാണ്. മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാളിൻ്റെ തിരുവനന്തപുരത്തെ ഷോപ്പിങ് വിസ്മയം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications