ലൈംഗികാരോപണം: സരിതയുടെ രഹസ്യ മൊഴിക്കായി ക്രെെം ബ്രാഞ്ചിന്റെ ഹർജി, കേസ് ഉമ്മന്‍ചാണ്ടിക്കും കെസിയും!
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ ലെെംഗിക ആരോപണം ഉന്നയിച്ച സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുടെ രഹസ്യ മൊഴി എടുക്കണമെന്ന ആവശ്യവുമായി ക്രെെം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. ഏത് മജിസ്ട്രേട്ടാണ് മൊഴി എടുക്കേണ്ടതെന്നും എന്നാണ് എടുക്കേണ്ടതെന്നും കോടതി പിന്നീട് തീരുമാനിക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആലപ്പുഴ എം.പിയും എ.എെ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയാണ് ക്രെെം ബ്രാഞ്ച് കേസ്. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലെെംഗിക പീഡനത്തിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസ് എടുത്തിട്ടുള്ളത്. 2012 ലെ ഹർത്താൽ ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉമ്മൻചാണ്ടി കെെക്കൂലി വാങ്ങിയെന്നും പ്രകൃതി വിരുദ്ധ ലെെംഗിക ബന്ധത്തിന് തന്നെ വിധേയയാക്കി എന്നുമാണ് സരിതയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സരിതയുടെ ആരോപണം.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വിനോദസഞ്ചാര വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന എ.പി.അനിൽകുമാറിന്റെ ഒൗദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് ലെെംഗികമായി പീഡിപ്പിച്ചു എന്നാണ് കെ.സി. വേണുഗോപാലിനെതിരായ ആരോപണം. ഇതിനുശേഷം വേണുഗോപാൽ തുടർച്ചയായി ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയിരുന്നതായും പരാതിയുണ്ട്. ലെെംഗിക പീഡനം, സ്ത്രീത്ത്വത്തെ അപമാനിക്കൽ, തുടർച്ചയായി ശല്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് വേണുഗോപാലിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇരുവരും ജനപ്രതിനിധികൾ ആയതിനാൽ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്ന് കേസ് രേഖകൾ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് അയച്ചുകൊടുത്തിരുന്നു.












Click it and Unblock the Notifications