കല്ലാറിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു ; അപകടത്തിൽപ്പെടുന്നത് യുവാക്കൾ!
തിരുവനന്തപുരം: 25 വർഷത്തിനിടെ നൂറിലധികം ജീവനുകളാണ് വിതുരയിലെ കല്ലാർ നദിയിൽ പൊലിഞ്ഞത്. ഏറ്റവും കൂടുതൽ പേർ അപകടത്തിൽപെട്ട് മരിച്ചതാകട്ടെ കല്ലാറിലെ വട്ടക്കയത്തിലും. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നൗഫലെന്ന യുവാവാണ് ഏറ്റവുമൊടുവിൽ ഇവിടെ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശിച്ചശേഷം കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു നൗഫൽ മുങ്ങിമരിച്ചത്.
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും സമീപമുള്ള കല്ലാറ്റിൽ കുളിക്കുന്നതിനും കാൽ നനയ്ക്കുന്നതിനുമായി ഇറങ്ങാനുണ്ട്. വഴുവഴുക്കന്‍ പാറകളുള്ള നദിയില്‍ നിറയെ മണല്‍ക്കുഴികളാണ്. നദിയുടെ മനോഹാരിത കണ്ടിറങ്ങുന്ന പലർക്കും അപകട മുനമ്പുകളെ കുറിച്ച് യാതൊരു ധാരണയും ഉണ്ടാകാറില്ല.
മണൽക്കയത്തിലേക്ക് വീണാൽ പിന്നെ രക്ഷപ്പെട്ടു വരാനും കഴിയുകയില്ല. ഇത്തരം കയങ്ങളില്‍ പതിച്ചാണ് പലര്‍ക്കും ജീവന്‍ നഷ്ടമാകുന്നത്. കൃത്യം 25 വർഷം മുമ്പ് തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നിന്നെത്തിയ എട്ട് വിദ്യാര്‍ത്ഥികള്‍ കല്ലാറില്‍ മുങ്ങിമരിച്ചിരുന്നു.
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍
അപകടം പതിയിരിക്കുന്ന സ്ഥലമായതിനാൽ അറിഞ്ഞു കൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. വിനോദസഞ്ചാരികളായി മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവരാണ് വട്ടക്കയത്തില്‍ കൂടുതലും മരിക്കുന്നത്. ഇരുപത് അടിയോളം താഴ്ചയുള്ള കയത്തില്‍ വീണാല്‍ ജീവന്‍ തിരിച്ചുകിട്ടുകയെന്നതു പോലും വളരെ പ്രയാസകരമാണ്.
ഇവിടെ അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് വക്കവെയ്ക്കാറില്ല. കയത്തിന്റെ ആഴം തിരിച്ചറിയാനാകാതെ വെള്ളത്തില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ഇതുതന്നെയാണ് നൗഫലിനും സംഭവിച്ചത്. ഒപ്പം മുങ്ങിത്താഴുന്ന സമയത്ത് നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
ഒരു വര്‍ഷം ഏഴു മരണം വരെ ഇവിടെ സംഭവിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്. അപകടത്തിൽപ്പെടുന്നവരിൽ 90 ശതമാനവും യുവാക്കളാണ്. സുഹൃത്തുക്കളോടൊപ്പം ഒഴിവുവേളകൾ ആനന്ദകരമാക്കാൻ എത്തുന്ന യുവാക്കൾ നദിക്കു സമീപം നിന്ന് സെൽഫിയെടുക്കാനും നദിയിലേക്ക് കുളിക്കാനുമൊക്കെ ഇറങ്ങുമ്പോഴാണ് വൻ അപകടങ്ങൾ ഉണ്ടാകാറുള്ളത്.
എന്നാൽ, മരണങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നതാണ് ചുരുക്കം. വട്ടക്കയത്തിലേക്കിറങ്ങാനുള്ള വഴി അടയ്ക്കാൻ പലതവണ പഞ്ചായത്ത് അധികൃതരോടും പോലീസിനോടും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ ഇതൊന്നും ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തൃക്കാക്കരയിലെ പണക്കിഴി വിവാദം; അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിപ്പ്
കൂടാതെ ഈ പ്രദേശങ്ങളിൽ മണലൂറ്റ് നടക്കുന്നതും പതിവ് കാഴ്ചയാണ്. ഇവിടങ്ങളിൽ മണലൂറ്റ് നിർബാധം തുടരുകയും, അവയിൽ നിന്ന് രൂപപ്പെടുന്ന വലിയ കുഴികളും കയങ്ങളുമാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പലരെയും അപകടത്തിലാഴ്ത്തുന്നതും ഇത്തരം വലിയ കുഴികൾ തന്നെയാണ്.
കൂടാതെ, സുരക്ഷാഉദ്യോഗസ്ഥർ വിനോദ സഞ്ചാരികളിൽ പലരും കുളിക്കാനിറങ്ങുന്ന സ്ഥലങ്ങളിൽ ഉണ്ടാകാറില്ലെന്നുള്ളതാണ് ഇവിടെ മരണങ്ങൾ വർധിക്കാൻ കാരണമാകുന്നത്. അവധി ദിവസങ്ങളിലാണ് പൊന്മുടിയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ സാധാരണഗതിയിൽ എത്താറുള്ളത്. തിരക്കുള്ള സമയങ്ങളിൽ ടൂറിസ്റ്റ് ഗൈഡുകൾ ഇല്ലാത്തത് അപകടത്തിൻ്റെ തോതും വർധിപ്പിക്കുന്നു.
വാമനപുരം നദിയില്‍ ആഴം കൂടിയ കയങ്ങള്‍ ഒട്ടേറെയുണ്ട്. ആനപ്പാറയിലെ പൊന്നമ്പിക്കോണവും അപകട മേഖലയാണ്. ആദ്യ കാഴ്ചയില്‍ കയങ്ങളുടെ ആഴം തിരിച്ചറിയാനാകില്ല എന്നതാണു പ്രധാന പ്രശ്‌നം. കയങ്ങളുടെ ആഴം തിരിച്ചറിയാനാകാതെ പലരും കാലെടുത്തുവെക്കുന്നത് ഭീമൻ കുഴികളിലായിരിക്കും. ഇതാണ് പലർക്കും വില്ലനാകുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടും വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ പൊൻമുടി അടക്കമുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ നദികളിലേക്ക് വരുന്ന പാതകളിൽ കൂടുതൽ സുരക്ഷാ മാർഗ്ഗങ്ങൾ വർധിപ്പിച്ച് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Recommended Video