ഫാം ഹൗസിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് : വിമുക്ത ഭടൻ കസ്റ്റഡിയിൽ... തട്ടിപ്പിനിരയായത് പത്തോളം പേർ!!
വെഞ്ഞാറമൂട്: സാമ്പത്തിക തട്ടിപ്പ് കേസിൽ വിമുക്തഭടനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്രഡിയിലെടുത്തു. ബാലരാമപുരം സ്വദേശി ജയരാജ് (50) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തങ്കമലയിൽ ഫാം ഹൗസ് ആരംഭിക്കുന്നതിന് ജീവനക്കാരെ ആവശ്യമുണ്ടെന്നും മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ പ്രതിമാസം ശമ്പളം നൽകാമെന്നും ഇതിനായി വലിയ ഒരു തുക ഡെപ്പോസിറ്റ് വേണമെന്നും തെറ്റിദ്ധരിപ്പിച്ച് ഇയാൾ സ്ത്രീകളടക്കമുള്ളവരിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി.
വെഞ്ഞാറമൂട്ടിൽ മാത്രം പത്തോളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. പണമില്ലാത്തവരിൽ നിന്നും ഇയാൾ നിശ്ചിത തുകയ്ക്കുള്ള സ്വർണം വാങ്ങാറുണ്ട്. ഇതിനായി ഇയാൾ വെഞ്ഞാറമൂടിന് സമീപം പാലാംകോണത്ത് ഒരു വീടും വാടകയ്ക്കെടുത്തു. തങ്കമലയിൽ അൻപതിനായിരം രൂപ അഡ്വാൻസ് നൽകി റബർകടുംവെട്ടിന് എടുത്ത സ്ഥലം കാട്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ വസ്തു തേക്കടി സ്വദേശിയായ ഒരാൾക്ക് സ്വന്തം വസ്തുവാണെന്ന് കാണിച്ച് കടുംവെട്ടിനായ രണ്ടു തവണകളായി 14 ലക്ഷം രൂപക്ക് മറിച്ചുനൽകി.

കൂടാതെ നാട്ടുകാരായ പലരിൽ നിന്നും ഫാം ഹൗസ് തുടങ്ങാനായി ഇയാൾ വൻതുക കടമായി വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ തങ്കമലയിലെ ഒരു വസ്തു ഉടമ വെഞ്ഞാറമൂട് പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇയാൾ നൽകിയ മൊബൈൽ നമ്പരുകൾ എല്ലാം സ്വിച്ച് ഓഫാണ്. ഇതിനിടയിൽ പണം നഷ്ടപ്പെട്ടവരിൽ ഒരാളെ ഇയാൾ ബന്ധപ്പെടുകയും അയാൾ തന്ത്രപരമായി ഇയാളെ വിളിച്ചു വരുത്തി പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.












Click it and Unblock the Notifications