പ്രളയകാലത്തെ കേരളത്തിന്റെ സൈന്യം അണിനിരന്നു, കൊവിഡ് പോരാളികൾക്ക് ആദരവ് അർപ്പിക്കാൻ!
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഒന്നാം പ്രളയം കേരളത്തെ അപ്പാടെ ഉലച്ച് കളഞ്ഞിരുന്നു. രണ്ടാം പ്രളയം മലബാറിനേയും മധ്യകേരളത്തേയുമാണ് കാര്യമായി ബാധിച്ച്. അന്ന് മലബാറിലേക്ക് ലോഡ് കണക്കിന് സഹായം കയറ്റി അയച്ച് തെക്കന്‍ കേരളം, പ്രത്യേകിച്ച് തലസ്ഥാന നഗരമായ തിരുവനന്തപുരം മാതൃകയായി.
പ്രളയകാലത്തെ ഏറ്റവും വലിയ ഹീറോസ് മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ബോട്ടുകളുമായി അവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി. കേരളം അവരെ സ്‌നേഹത്തോടെ നാടിന്റെ സൈന്യമെന്ന് വിളിച്ചു. ഓരോ ആപത്ഘട്ടത്തിലും ചിലര്‍ സൈനികരായി അവതരിക്കുകയാണ്. കൊവിഡ് കാലത്ത് അത് ആരോഗ്യപ്രവര്‍ത്തകരാണെന്ന് നിസംശയം പറയാം.
കൊവിഡ് കാലത്തിന്റെ ഹീറോകള്‍ക്ക് ആദരവ് അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രളയ കാലത്തെ ഹീറോസ്. കൊവിഡ് വൈറസിനെ സംസ്ഥാനത്ത് നിന്ന് തുരത്തുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്നവര്‍ക്കാണ് തിരുവനന്തപുരത്ത് കടലിന്റെ മക്കള്‍ ആദരവ് ഒരുക്കിയത്. വേളി പളളിക്ക് സമീപത്തുളള സാന്തോം ബീച്ചില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വൈകിട്ട് നാലരയ്ക്കാണ് കൊവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുളളവര്‍ ഒത്തുകൂടിയത്. അക്കൂട്ടത്തില്‍ പ്രളയകാലത്ത് ദുരിതാശ്വസ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഉണ്ടായിരുന്നു. നിരവധി വളളങ്ങള്‍ കടലില്‍ നിരന്ന് നിന്നു. സ്ത്രീകളും കുട്ടികളും അടക്കമുളള മറ്റൊരു സംഘം കരയില്‍ നിരന്ന് നിന്നു. കൊവിഡ് പോരാളികള്‍ക്ക് ആദര സൂചകമായി എല്ലാവരും ചേര്‍ന്ന് ബലൂണുകള്‍ പറത്തുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ആദരവ് സ്വീകരിക്കുന്നതിനായി ബീച്ചിലേക്ക് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഒപ്പം കൊവിഡ് കാലത്ത് ഒരിക്കലും മറക്കാനാകാത്ത സേവനം ചെയ്യുന്ന ശുചീകരണ തൊഴിലാളികളും പരിപാടിക്ക് എത്തി. മത്സ്യത്തൊഴിലാളി നേതാവ് പി പീറ്ററാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ട് പ്രളയത്തേയും അതിജീവിച്ച കേരളം കൊവിഡിനേയും അതിജീവിക്കും എന്ന പ്രത്യേശ പങ്ക് വെച്ചാണ് പരിപാടി അവസാനിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 17 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയെ നിര്‍ത്തിപ്പൊരിച്ച് കോണ്‍ഗ്രസ്! വ്യാജ വിതരണക്കാരൻ! മിണ്ടാതെ സിന്ധ്യ!
ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!
സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!