സ്വർണ്ണക്കടത്ത്: നാലുപേരെകൂടി തിരിച്ചറിഞ്ഞു ജുവലറി ഉടമകളെ കണ്ടെത്താൻ പൊലീസ് സഹായം തേടി
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കള്ളക്കടത്തിൽ കാരിയർമാരായി പ്രവർത്തിച്ച നാലുപേരെക്കൂടി ഡിആർഐ തിരിച്ചറിഞ്ഞു. സ്വർണകള്ളക്കടത്തിലെ മുഖ്യകണ്ണി പ്രകാശ് തമ്പിയുടെ വീടിന് സമീപമുള്ള അർജുൻ, കഴക്കൂട്ടം സ്വദേശി റൂബൻ തോമസ്, ബിജുവിന്റെ സുഹൃത്ത് കഴക്കൂട്ടം സ്വദേശി ദീപുവിന്റെ ഭാര്യ ചിത്രാ ദീപു എന്നിവരുൾപ്പെടെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്.
കള്ളക്കടത്ത് സംഘവുമായുള്ള ഇവരുടെ ബന്ധം പുറത്തായതോടെ ഒളിവിൽ കഴിയുന്ന ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡി.ആർ.ഐ വെളിപ്പെടുത്തി. കള്ളക്കടത്ത് സ്വർണം വിൽപ്പന നടത്തിവന്ന പിപിഎം ചെയിൻസ് ഡയറക്ടർമാരായ മുഹമ്മദ് അലി, ബൻസിർ ജീവനക്കാരായ ഹക്കീം, ജലീൽ എന്നിവരുൾപ്പെടെ ഏഴുപേരെകൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ പൊലീസിന്റെ സഹായവും ഡി.ആർ.ഐ തേടിയിട്ടുണ്ട്.

അതേ സമയം കള്ളക്കടത്തിൽ കാരിയറായി പ്രവർത്തിച്ചതിന് കഴിഞ്ഞദിവസം ഡി.ആർ.ഐ അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി സിന്ധുവിനെ റിമാൻഡ് ചെയ്തു. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ കഴക്കൂട്ടം സ്വദേശി ബിജുവിനോടുള്ള അടുപ്പത്തിലാണ് കള്ളക്കടത്ത് സംഘത്തിലംഗമായതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നാല് തവണയായി ബിജുവിനൊപ്പം 40 കിലോ സ്വർണ്ണം കടത്തിയതായും ഇവർ വെളിപ്പെടുത്തി. എന്നാൽ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളൊന്നും വെളിപ്പെടുത്താൻ ഇവർ കൂട്ടാക്കിയില്ല.












Click it and Unblock the Notifications