കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു, ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു. 105 വര്‍ഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്. 13 ജില്ലകളിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കേരള ബാങ്ക് കേരളത്തിലെ നമ്പർ വൺ ബാങ്കാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറ്റു ഭരണസമിതി അംഗങ്ങള്‍: എസ് ഷാജഹാന്‍, അഡ്വ: ജി ലാലു, എം. സത്യപാലന്‍, എസ്. നിര്‍മ്മല ദേവി, കെ.ജെ. ഫിലിപ്പ്, കെ.വി. ശശി, അഡ്വ: പുഷ്പ ദാസ്, എ. പ്രഭാകരന്‍, ഇ. രമേശ് ബാബു, പി ഗഗാറിന്‍, കെ. ജെ. വത്സലകുമാരി, സാബു അബ്രഹാം. സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടറായി പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മുന്‍ എം.ഡി എസ്. ഹരിശങ്കറിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
ബോര്‍ഡ് ഓഫ് മാനേജ്മെന്റിലേക്ക് ഭരണസമിതിയില്‍ നിന്നും ആറു പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഡ്വ: ജി. ലാലു (കൊല്ലം), കെ.ജെ ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാന്‍ (തിരുവനന്തപുരം), കെ.ജെ വത്സലകുമാരി (കണ്ണൂര്‍) എന്നിവരാണിവര്‍.

ബോര്‍ഡ് ഓഫ് മാനേജ്മെന്റിലേക്ക് നോമിനികളായി വി. രവീന്ദ്രന്‍ (ആര്‍ ബി ഐ റിട്ട. എ.ജി എം- ബാങ്കിംഗ് രംഗം), കെ.എന്‍. ഹരിലാല്‍, (മെമ്പര്‍, ആസൂത്രണ ബോര്‍ഡ് -സാമ്പത്തിക രംഗം), പി.എ. ഉമ്മര്‍ (മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് -സഹകരണരംഗം), അഡ്വ. മാണി വിതയത്തില്‍ -(നിയമരംഗം), ഡോ. ജിജു പി. അലക്സ് (പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷിരംഗം). ഒരാളെ പിന്നീട് നിശ്ചയിക്കും.
2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) ഒന്നാം വര്‍ഷം ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് ലക്ഷ്യം കൈവരിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 270 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ 40265 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. നിക്ഷേപം 62450 കോടിയുണ്ട്. 5619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കും ആണ്. കേരള സംസ്ഥാന സഹകരണ ബാങ്കിന് 300-ല്‍ അധികം എ.ടി.എമ്മുകളും ആറു മൊബൈല്‍ എ.ടി.എമ്മും ഉണ്ട്. നബാര്‍ഡ് സഹായത്തോടെ 10 മൊബൈല്‍ എ.ടി.എമ്മുകള്‍ ഉടന്‍ ലഭ്യമാകും.












Click it and Unblock the Notifications