ഗ്രീൻഫീൽഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നു, തലസ്ഥാനത്ത് ഗുരുതരാവസ്ഥയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു.
തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികള്‍ ഗൗരവതരായി തന്നെ തുടരുന്നു എന്നതിന്‍റെ സൂചനയാണിത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി പൂന്തുറ സെന്‍റ് തോമസ് സ്കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര സാഹചര്യത്തില്‍ തയ്യാറാക്കുകയാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്.
Recommended Video
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്. 500 മുതല്‍ 750 വരെ ഒരേസമയം അക്കോമെഡേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ആര്‍സലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ സ്ഥാപിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിന് സമാനമായ എല്ലാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications