അവസാന ലാപ്പില്‍ നേമം ത്രില്ലറില്‍, വാര്‍ റൂമുമായി കോണ്‍ഗ്രസ്, മുരളീധരനെ ജയിപ്പിക്കാന്‍ വന്‍ പ്ലാന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേമത്തിനായി വന്‍ പ്ലാനുകളാണ് ഒരുക്കുന്നത്. കെ മുരളീധരന്‍ അവസാന ദിനത്തിന് മുമ്പ് കളം നിറഞ്ഞിരിക്കുകയാണ്. മണ്ഡലത്തില്‍ ശിവന്‍കുട്ടിയുടെ നിഴല്‍ മാത്രമായി ഒതുങ്ങി പോയി എന്ന തോന്നല്‍ ഉണ്ടാക്കാനും മുരളീധരന് സാധിച്ചിരിക്കുകയാണ്. കുമ്മനം രാജശേഖരനെതിരെ കൃത്യമായ പ്രചാരണം നടത്തിയാണ് മുരളീധരന്റെ പ്രചാരണം. ചില നിര്‍ണായക പ്രഖ്യാപനവും, ഒപ്പം ഒരു വാഗ്ദാനവും മുരളീധരന് നേമത്തുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒപ്പം കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക് ടീമിന്റെ പുതു പ്രചാരണവും നേമത്ത് നിര്‍ണായകമാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
നേമത്തുകാര്‍ക്ക് ഉറപ്പ്
ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് കെ മുരളീധരന്‍ നേമത്തുകാര്‍ക്ക് ഉറപ്പ് നല്‍കി. കുമ്മനത്തിന്റെ ഇട്ടെറിഞ്ഞ് പോകുന്നവന്‍ എന്ന പരാമര്‍ശത്തിനുള്ള പ്രതിരോധമാണിത്. ആറ് മാസം മുമ്പ് തന്നെ ഇനി ലോക്‌സഭയിലേക്ക് ഉണ്ടാവില്ലെന്ന് താന്‍ പ്രഖ്യാപിച്ചതാണ്. ഇനി ശിഷ്ടകാലം കേരള രാഷ്ട്രീയത്തില്‍ ഞാനുണ്ടാവും. ഇനി നിയമസഭയിലേക്ക് മാത്രമേ മത്സരിക്കൂ എന്നും മുരളീധരന്‍ പറഞ്ഞു. ഇതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടിയുള്ള നിര്‍ണായക സന്ദേശമാണ് മുരളീധരന്‍ നല്‍കിയിരിക്കുന്നത്.
മുരളീധരന്റെ ഫോര്‍മുല
നേമത്ത് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കില്ലെന്ന് മുരളീധരന്‍ പറയുന്നു. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ് നേമം. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടു. വോട്ട് കച്ചവടം ഒന്നും ഇവിടെയില്ല. ഒന്നാം സ്ഥാനത്തിനായിട്ടാണ് ഞങ്ങളുടെ മത്സരം. അതുകൊണ്ട് ഒന്നും നടക്കില്ലെന്നും മുരളീധരന്‍ പറയുന്നു. അതേസമയം മുരളീധരന്‍ വന്നത് കൊണ്ട് വോട്ട് മറിക്കാനുള്ള സാധ്യത നിലവിലില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് ഇവിടെ 50-50 ചാന്‍സുണ്ട്. മുരളീധരന് തന്നെ എഡ്ജ്. മണ്ഡലത്തില്‍ താരപ്രഭയുള്ള ഏക സ്ഥാനാര്‍ത്ഥിയെന്ന വിശേഷണവും മുരളീധരനുണ്ട്.
വെല്ലുവിളി ഇങ്ങനെ
നേമത്ത് മുരളീധരന്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഉറപ്പാണ്. ഭൂരിപക്ഷ വിഭാഗങ്ങളിലെ പാര്‍ട്ടി വോട്ടുകളും ഒപ്പം ന്യൂനപക്ഷ ഏകീകരണത്തിനായും സിപിഎം കഠിന ശ്രമത്തിലാണ്. ഇത് അനുകൂലമാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ചെറിയ വോട്ടിന് എല്‍ഡിഎഫ് മുന്നിലെത്തിയേക്കും. ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് മുരളിക്ക് മുന്നിലെ വെല്ലുവിളി. എന്‍എസ്എസ് വോട്ടുകള്‍ പിടിക്കാന്‍ ആഞ്ഞ് ശ്രമിക്കുന്നുണ്ട് മുരളീധരന്‍. ശിവന്‍കുട്ടി പക്ഷേ സൈലന്റ് പ്രചാരണത്തിലാണ്. ഇത് മുരളിക്ക് ശരിക്കും പ്രതിസന്ധിയാണ്.
ഗാന്ധിയുടെ ഇന്ത്യ
നേമത്ത് ബിജെപിയെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നേമം വികസന കാര്യത്തില്‍ ഗുജറാത്തിനൊപ്പമാണെന്ന കുമ്മനത്തിന്റെ പ്രസ്താവന മുരളീധരന്‍ തള്ളി. ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് കോണ്‍ഗ്രസ് തെളിയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ 470000 വോട്ട് 60000 ആക്കുകയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യം. ബൂത്ത് തലം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തനം വളരെ ശക്തമാണ്. വര്‍ഗീയ ശക്തിയെ ഉയര്‍ത്തി കാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
വാര്‍ റൂം സജ്ജം
കോണ്‍ഗ്രസ് നേമത്ത് മുമ്പിലെത്താന്‍ കാരണം മറ്റൊന്നുമല്ല. എല്ലാ ആയുധങ്ങള്‍ അവര്‍ തലസ്ഥാന നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് വാര്‍ റൂമുകള്‍ ഇവിടെ തുറന്നിട്ടുണ്ട്. അനില്‍ ആന്റണിക്കാണ് ഇതിന്റെ ചുമതല രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെുപ്പിന്റ സൈബര്‍ ചുമതലയും അനിലിനാണ്. കോഴിക്കോട്ടും രണ്ട് പ്രധാന വാര്‍ റൂമുകളുണ്ട്. നേമം പിടിക്കുന്നതിന് വേണ്ടിയാണ് ഈ വാര്‍ റൂം പ്രാധാന്യം നല്‍കുന്നത്. എല്ലാ ജില്ലകളിലും മിനിയേച്ചര്‍ വാര്‍ റൂമുകളും അനില്‍ കീഴിലുണ്ട്.
അനിലിന് ചുമതലകള്‍
അനിലിന് ഇത്തവണ കളത്തിലിറങ്ങി കളിക്കാനും കോണ്‍ഗ്രസ് സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബ യോഗങ്ങളില്‍ നിന്നായിരുന്നു തുടക്കം. എട്ടോളം ജില്ലകളില്‍ 30 മണ്ഡലങ്ങളില്‍ നിന്നായി അന്‍പതിലധികം കുടുംബ യോഗങ്ങളില്‍ അനില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന് വേണ്ടി മാത്രമല്ല, മുസ്ലീം ലീഗിനായും കുടുംബ യോഗങ്ങളില്‍ അനില്‍ എത്തി. രാജസ്ഥാന്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത് അനിലിന്റെ കൂടെ മികവിലായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഫാക്ടര്‍ കേരളത്തില്‍ ഫലിച്ചതില്‍ പ്രധാന പങ്ക് ഈ ഡാറ്റ ടീമിനായിരുന്നു.
രാഹുല്‍ ഗെയിം
രാഹുല്‍ ഗാന്ധി നേമത്തെ പോരാട്ടത്തെ കുറിച്ച് കൃത്യമായി ചോദിച്ചറിയുന്നുണ്ട്. നാളെ അദ്ദേഹം പ്രചാരണത്തിനായി മണ്ഡലത്തിലെത്തുന്നതും അതീവ പ്രാധാന്യത്തോടെയാണ്. തീരദേശ മേഖലയും ന്യൂനപക്ഷ വോട്ടുകളും രാഹുലിന്റെ വരവോടെ മറിയാനാണ് സാധ്യത. പ്രിയങ്ക വരാത്തതിന്റെ ക്ഷീണം രാഹുല്‍ വരുന്നതോടെ തീരും. ചില നിര്‍ണായക പ്രഖ്യാപനങ്ങളും നേമത്തിനായി രാഹുല്‍ നടത്തുമോ എന്നും പ്രതീക്ഷിക്കുന്നവരുണ്ട്. രാഹുലും പിണറായിയും തമ്മിലുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ മാറ്റിയിട്ടുണ്ട്.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
Recommended Video