കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: ആര്യാ രാജേന്ദ്രനെതിരെയുള്ള കേസിൽ വിധി 30ന് പറയും
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർ എൽ എച്ച് യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കേസിൽ 30 വിധി പറയും. റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ബസ്സിൽ യാത്രക്കാരായിരുന്ന രണ്ട് പേരുടെ മൊഴിയെടുത്തു. സംഭവം നേരിൽകണ്ട മൂന്ന് ദൃക്സാക്ഷികളുടെ മാെഴിയും രേഖപ്പെടുത്തും. കെ എസ് ആർ ടി സി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിൾ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ്, സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ശേഖരിച്ചു.

അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. യദു ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നത് മാധ്യമ ശ്രദ്ധ നേടാനാണെന്നും യദു നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്ന് കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേ സമയം ഏപ്രിൽ മാസത്തിൽ ആണ് സംഭവം നടന്നത്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ എയുമായ സച്ചിൻദേവും ബസ് ഡ്രൈവർ യദുവും തമ്മിൽ നടുറോഡിൽ തർക്കമുണ്ടാവുകയായിരുന്നു.
വാഹനം ഓവർ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. കെ എസ് ആർ ടി സി താത്ക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. ഒവർ ടേക്ക് ചെയ്യുന്നതിനിടെ യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയിൽ കേസെടുത്തിരുന്നു. യദുവിന്റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
താനും സഹോദരന്റെ ഭാര്യയുമായിരുന്നു പിറകിലിരുന്നത് എന്നും തങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ അദ്ദേഹം അസഭ്യഭാഷയിൽ തങ്ങളെ ഒരു ആംഗ്യം കാണിക്കുകയായിരുന്നുവെന്നും ബസ് ഓവർ സ്പീഡിലായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. വളരെ അസഭ്യമായ രീതിയിൽ ആണ് പല ഭാവങ്ങളും കാണിച്ചതെന്നും മേയർ എന്ന രീതിയിൽ അല്ല ഒരു പബ്ലിക്കിനോട് അദ്ദേഹം ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യം മുന്നിലുണ്ടെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications