കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം ലഭിക്കാൻ സാധ്യതയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഡിസംബറിലെ ശമ്പളം ഇത്തവണയും ഈ മാസവും അഞ്ചിന് ലഭിക്കാൻ സാധ്യതയില്ല. അഞ്ചിനു മുൻപ് ശമ്പളം നൽകുമെന്ന് ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കാത്തതിനാൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ശമ്പളം നൽകാൻ കഴിയാത്തതിന് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തുന്നത് ധനവകുപ്പിനെയാണ്. എല്ലാ മാസവും 50 കോടി രൂപ നൽകുമെന്നാണ് ധനവകുപ്പ് ഉറപ്പുനൽകിയിട്ടുള്ളത്. എന്നാൽ ഈ പണം മാസം പകുതി കഴിഞ്ഞുപോലും കെഎസ്ആർടിസിക്ക് കൈമാറാതെ വന്നതോടെ ശമ്പളവും വൈകി. ചർച്ച നടന്ന സെപ്റ്റംബറിൽ മാത്രം ധനവകുപ്പ് 50 കോടി മാസത്തിന്റെ ആദ്യം തന്നെ നൽകി.

ആ മാസം അഞ്ചിനു മുൻപ് ശമ്പളവും നൽകി. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വീണ്ടും ധനവകുപ്പ് പഴയതു പോലെ ആദ്യം 30 കോടി നൽകുകയും വീണ്ടും ഗതാഗതവകുപ്പിന്റെ കാത്തിരിപ്പിനൊടുവിൽ 20 കോടി കൂടി കൈമാറുകയും ചെയ്യുന്ന നിലയിലെത്തി. ഇതോടെയാണ് ശമ്പളം മുടങ്ങിയത്.80 കോടിയാണ് മാസം ശമ്പളത്തിനു വേണ്ടത്.ഇതിൽ 30 കോടി രൂപ വരുമാനത്തിൽ നിന്നു മാനേജ്മെന്റ് മാറ്റിവയ്ക്കും. 50 കോടി സർക്കാർ നൽകുമ്പോൾ രണ്ടു തുകയും ചേർത്ത് ശമ്പളം നൽകുന്നതായിരുന്നു പതിവ്.
ഡിസംബർ മാസത്തിൽ സർവ്വകാല റെക്കോർഡ് കളക്ഷൻ ആണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് .
അതേസമയം, ശബരിമല സർവീസിൽ നിന്നടക്കം മികച്ച വരുമാനമാണ് ഡിസംബർ മാസം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ആകെ വരുമാനം 222.32 കോടി രൂപ. ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത് 82 കോടി. സഹായമായി 50 കോടി രൂപ മാനേജ്മെൻറ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല.
ഗതാഗത മന്ത്രി ആൻറണി രാജുവിനും സി.എം.ഡി ബിജു പ്രഭാകറിനും ടി.ഡി.എഫ് നിവേദനം നൽകി. വരുമാനത്തിൽ നിന്ന് വേതനത്തിനുള്ള വിഹിതം മാറ്റിവച്ചിട്ടേ മറ്റ് കാര്യങ്ങൾക്ക് ചെലവഴിക്കാവൂ എന്ന് ഹൈക്കോടതി നിർദേശമുണ്ട്. ശമ്പളം ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കാനാണ് സി.ഐ.ടി.യുവിൻറെയും ബി.എം.എസിൻറെയും തീരുമാനം.












Click it and Unblock the Notifications