കത്ത് വിവാദം: നിലത്ത് കിടന്ന് വനിത ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം; മറികടന്ന് ആര്യ, നഗരസഭയിൽ കോലാഹലം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം നഗരസഭയിൽ ബിജെപി വനിത കൗൺസിലർമാർ മേയർ ആര്യ രാജേന്ദ്രന്റെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൗൺസിലർമാരും ചേർന്ന് മേയറെ ഡയസിലേക്ക് എത്തിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തൻറെ വാദങ്ങൾക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

നഗരസഭയിൽ ബിജെപി രാപ്പകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കർ അനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് രാപ്പകൽ സമരം നടത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.
മുൻ കൗൺസിലർ ജി.എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറഞ്ഞായിരുന്നു ഹർജി. മേയറെ കൂടാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയിൽ പറയുന്നു. മേയർ, ഡിആർ അനിൽ, സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജി.എസ്. സുനിൽ കുമാർ ഹർജി സമർപ്പിച്ചിരുന്നത്.
ഇതിൽ മറുപടി നൽകാൻ നേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു. സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തിൽ കത്ത് താൻ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാൻ തക്ക തെളിവുകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടതും ഹർജി തള്ളാൻ കാരണമായി.
അതേസമയം തന്നെ കത്തിനെത്തുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് നേരത്തെ തന്നെ ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. കത്തെഴുതാൻ നിർദേശിച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പറഞ്ഞത്. ലെറ്റർ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലിന് ആര്യ മൊഴി നൽകിയിരുന്നു..












Click it and Unblock the Notifications