'പുതിയ ഉറപ്പൊന്നും നൽകിയിട്ടില്ല, സമരം അനാവശ്യ തീരുമാനം' ; ഗതാഗതമന്ത്രി
ആലപ്പുഴ: ബസ് ഉടമകളുമായുള്ള ചർച്ചയിൽ പുതിയ ഉറപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്നും ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ച തീരുമാനമാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. ബസ് ഉടമകൾ അനാവശ്യ സമരത്തിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നും ആന്റണി രാജു വിമർശിച്ചു. സമരം കൊണ്ട് ബസ് ഉടമകൾക്ക് എന്തു നേട്ടമാണ് ഉണ്ടായത്. പുതിയതായി ഒരു ഉറപ്പും ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ബസ് ചാർജ് വർധനവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ 30ന് ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്‌തു തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സമരം കൊണ്ടു ഒരു ഗുണവും ഉണ്ടായില്ലെന്നും ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരം ആരംഭിച്ച് നാല് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് ഉടമകൾ സമരം പിൻവലിച്ചത്.തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുത്തിരുന്നു. നിരക്ക് വർധനവ് സംബന്ധിച്ച് ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യപ്രകാരമാണ് ഇന്ന് കൂടിക്കാഴ്‌ച നടന്നത്.
മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു.
നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.
നിരക്ക് വർധനവ് എത്രയാണെന്നതിലും എപ്പോൾ നടപ്പാക്കും എന്നീ വിഷയങ്ങളിൽ വ്യക്തത ലഭിക്കാത്തതിനെ തുടർന്നാണ് ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബസുടമകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. നാളെയും മറ്റന്നാളും 48 മണിക്കൂര്‍ ദേശീയ പണിമുടക്കായതിനാല്‍ ബസ് സമരം പിന്‍വലിച്ചാലും ബസുകള്‍ ഓടില്ല.
ഇന്ത്യയിൽ രണ്ടു തരം ഇംഗ്ലീഷ്; ഫോട്ടോക്ക് വ്യത്യസ്‌ത ക്യാപ്‌ഷനുമായി ചേതൻ ഭഗത്
'മർദിച്ച് ഗർഭം അലസിപ്പിച്ചു, വിവാഹ വാർഷിക ദിനത്തിൽ കൊലപ്പെടുത്താൻ ശ്രമം' ; കേസ് സിബിഐക്ക്