അനുപമ വിഷയത്തില്‍ ശരിയായ നിലപാടെടുക്കാന്‍ കഴിഞ്ഞോ? വിവാദ വിഷയങ്ങളില്‍ വിമര്‍ശനവുമായി പിണറായി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ വിവാദ വിഷയങ്ങളില്‍ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അനുപമ വിഷയമടക്കം ജില്ലയില്‍ അടുത്തകാലത്ത് പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ വിമര്‍ശനം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പാര്‍ട്ടിക്ക് ശരിയായ നിലപാട് എടുക്കാന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ് എഫ് ഐ നേതാക്കളുള്‍പ്പെട്ട പി എസ് സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് കേസ് പാര്‍ട്ടിക്ക് ജനങ്ങളുടെ മുന്നില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പലയിടത്തും പേരെടുത്ത് പറഞ്ഞ് സംഘടനാ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മനക്കരുത്തും സംഘടനാപാടവവും കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനത്തില്‍ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനമെന്നും ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനത്തെ പല താലൂക്കുകളിലും ബി ജെ പി ശക്തിയാര്‍ജിക്കുന്നുണ്ടെന്നും ഇതിനെ ജാഗ്രതയോടെ ചെറുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത കേന്ദ്രങ്ങളില്‍ ബി ജെ പിയുടെ കടന്നുവരവ് പരിശോധിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ടുവര്‍ധന ബി ജെ പി ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതിരായ അച്ചടക്ക നടപടി സംഘടനാ റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നുണ്ട്. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വി കെ മധു പാര്‍ട്ടിക്ക് അംഗീകരിക്കാനാകാത്ത രീതിയാണ് തുടര്‍ന്നതെന്നും പറയുന്നു. കോവളം മണ്ഡലത്തിലെ പരാജയം പാര്‍ട്ടി പഠിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
വിഭാഗീയത അവസാനിച്ചെങ്കിലും ചില ഏരിയാ കമ്മിറ്റികളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത വിഭാഗീയതയായി രൂപപ്പെടുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എം എല്‍ എമാരുടെ കാര്യത്തിലും ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനത്തിലും പാര്‍ട്ടി തൃപ്തി രേഖപ്പെടുത്തുന്നു. ഞായറാഴ്ചയാണ് സമ്മേളനം അവസാനിക്കുന്നത്. ആനാവൂര്‍ നാഗപ്പന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.












Click it and Unblock the Notifications