മന്ത്രിക്കസേരയിൽ സജി ചെറിയാൻ വീണ്ടും എത്തിയേക്കും; ഇനി അറിയേണ്ടത് ആ ഒരു തീരുമാനം
തിരുവനന്തപുരം: അപ്രതീക്ഷിതമായിട്ടായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്. ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്നതിന്റെ പേരില്‍ ആണ് സജി ചെറിയാന് രാജിവെച്ച് പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ഇപ്പോൾ മന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള അവസരം സജി ചെറിയാന്‍ മുന്നിൽ തെളിയുകയാണ്. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ സജി ചെറിയാൻ മന്ത്രിസഭയിൽ എത്തിയേക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി എന്നാണ് സൂചന...
സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷ നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ആണുള്ളത്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനി തിരുവല്ല കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളെ സംബന്ധിച്ചുള്ള കാര്യം പ്രസംഗിച്ചപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെക്കുറിച്ച് പറയുകയായിരുന്നു എന്ന് അപേക്ഷയില്‍ പോലീസ് പറയുന്നു. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെപ്പറ്റി പറഞ്ഞത്. ഇത്തരത്തില്‍ കേസ്സെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് പറയുന്നു..

ജൂലായ് മൂന്നിനായിരുന്നു സജി ജെറിയാൻ മല്ലപ്പള്ളിയില്‍ പ്രസംഗിച്ചത്. സംഭവത്തില്‍ പോലീസ് നേരിട്ട് കേസ് എടുത്തത് അല്ല. ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നു മജിസ്ട്രേറ്റുകോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്.

420 പേജുള്ള കേസ് ഡയറി അടക്കം ആണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡി.വൈ.എസ്.പി. കോടതിയില്‍ നല്‍കിയിരിക്കുന്നത്. ആകെ 44 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി പറയുന്നു. 39 പേര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവരാണ്. കോടതിയില്‍ ഹര്‍ജി നല്‍കിയ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍, മുന്‍ എം.എല്‍.എ. ജോസഫ് എം.പുതുശ്ശേരി തുടങ്ങിയവരാണ് ബാക്കി അഞ്ചുപേര്‍. ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസംഗത്തിന്റെ ദൃശ്യം കണ്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയായിരുന്നു.

എം.എല്‍.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണന്‍, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങി പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവര്‍, സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പ്രസംഗിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ ചില വശങ്ങള്‍ ചൂണ്ടിക്കാട്ടുകമാത്രമേ ചെയ്തുള്ളൂവെന്നാണ് സജി ചെറിയാന്റെ മൊഴി. ഹര്‍ജിക്കാരെക്കൂടി കേട്ടശേഷം കേസിന്റെ തുടര്‍നടപടികള്‍ കോടതിയാണ് നിശ്ചയിക്കുകയെങ്കിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കാനാണ് സാധ്യത.

സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് വേറെ മന്ത്രിയെ നിയമിച്ചിരുന്നില്ല. കേസില്‍ കോടതി തീരുമാനത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാം എന്നതായിരുന്നു പാട്ടിയുടെ നിലപാട്. അതുകൊണ്ടു തന്നെ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നുകഴിഞ്ഞാല്‍ സജി ചെറിയാനെ വൈകാതെ മന്ത്രിസഭയിൽ തിരിച്ച് എത്തിക്കാനാണ് സാധ്യത...