മാല പിടിച്ചുപറി സംഘം പിടിയിൽ; അറസ്റ്റിലായത് പാറശാല, തമിഴ്നാട് സ്വദേശികൾ
തിരുവനന്തപുരം: മാല പിടിച്ചുപറിക്കേസിലെ പ്രതികളായ പാറശാല സ്വദേശികളായ റോബിൻ (24), അരുൺ (20), തമിഴ് നാട് മാർത്താണ്ഡം സ്വദേശി ഷെബിൻ (23) എന്നിവർ കരമന പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കരമന ആഴാങ്കൽ സ്വദേശിയായ യുവതിയെ ഉപദ്രവിച്ച് ഏഴ് പവൻ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും യുവതി ബഹളം വെച്ചതിനെ തുടർന്ന് കടന്നുകളയുകയും ചെയ്തിരുന്നു.
തുടർന്ന് യുവതി കരമന പൊലീസിൽ പരാതി നൽകി. യുവതി നൽകിയ വിവരങ്ങളും വാഹന നമ്പരും കേന്ദ്രീകരിച്ച് കരമന എസ്.എച്ച്.ഒ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ വിമൽ,എ.എസ്.ഐ വിനോദ് കുമാർ,സി.പി.ഒ മാരായ വിനോദ്, ശ്രീനാഥ്, പ്രിയൻ, വിലാസനൻ, വിവേക് എന്നിവരുടെ ഒരു സംഘം രൂപീകരിച്ച് വാഹന പരിശോധന നടത്തുന്നതിനിടയിൽ നീറമൺകര ഭാഗത്ത് ബൈക്കിലെത്തിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു.

പിന്തുടർന്ന് പിടിച്ച് ചോദ്യം ചെയ്തതിലാണ് ജില്ലയിലും തമിഴ് നാട്ടിലുമായി സംഘം നടത്തിയ കവർച്ച പുറത്തുവന്നത്. അന്വേഷണത്തിൽ ഫോർട്ട്, മെഡിക്കൽ കോളേജ്, പാറശ്ശാല, പൊഴിയൂർ, തമിഴ് നാട്ടിലെ മാർത്താണ്ഡം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർ നടത്തിയ കവർച്ചകളുടെ വിവരം ലഭിക്കുകയും ഇവർ ഉപയോഗിച്ചത് മോഷണ വാഹനങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇവർക്കെതിരെ കവർച്ച കേസുമായി ബന്ധപ്പെട്ട് നിരവധി പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കവർച്ചകൾ വ്യാപകമായതിനെ തുടർന്ന് വാഹന പരിശോധന കർശനമായി തുടരാൻ ബഹു. ജില്ലാ പോലീസ് മേധാവി ഫോർട്ട് എ.സി യെ അറിയിച്ചു.












Click it and Unblock the Notifications