ഡിവൈഎഫ്ഐ നേതാവിന്റെ വീടാക്രമിച്ച സംഭവം: പ്രതികളെക്കുറിച്ച് സൂചന! നിര്‍ണായക നീക്കവുമായി പോലീസ്
കാട്ടാക്കട: ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്ത ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായി പൊലീസ്. പേഴുംമൂട് പുത്തൻപള്ളി സ്വദേശികളായ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ശ്രീജിത്തിന്റെ വീട് ആക്രമിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പുത്തൻപള്ളി സ്വദേശി, ശ്രീജിത്തിനെ ഫോണിൽ വിളിച്ച് വധഭീഷണിയുമായി തനിക്ക് ബന്ധമില്ല എന്ന് പറഞ്ഞതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ വർഗീയത തുലയട്ടെ, ഭീകരവാദം തുലയട്ടെ എന്ന് ശ്രീജിത്ത് കമന്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാത്രി എട്ടുമണിയോടെ പൂവച്ചൽ ആലമുക്ക് യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് 9493781214 എന്ന നമ്പറിൽ നിന്ന് ശ്രീജിത്തിന്റെ ഫോണിൽ സന്ദേശമെത്തിയത്.
ഇതിനെക്കുറിച്ച് പിറ്റേന്ന് തന്നെ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച അർദ്ധരാത്രി 12.20 തോടെ ബൈക്കുകളിൽ എത്തിയ എട്ടംഗ സംഘം ശ്രീജിത്തിന്റെ വീട്ടിൽ ആക്രമണം നടത്തുകയായിരുന്നു. ഈ സമയം ശ്രീജിത്തും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ ഓടിട്ട വീടിന്റെ മേൽക്കൂരയ്ക്ക് കാര്യമായ കേടുപാടുണ്ടായി.