തിരുവനന്തപുരത്ത് ബൈക്ക് അപകടം: ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽ വീണ് യുവാക്കൾ മരിച്ചു, തല്‍ക്ഷണം മരിച്ചു!
പാലോട്: ബന്ധുവിന്റെ വിവാഹത്തിന് പൂക്കൾ വാങ്ങാൻ പോകവേ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽ വീണ് യുവാക്കൾ ചതഞ്ഞ് മരിച്ചു. ഭരതന്നൂർ പുളിക്കരക്കുന്ന് പി.എസ്.ഭവനിൽ പ്രണവ് (23),പ്രിജി വിലാസത്തിൽ സച്ചിൻ (19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളും അയൽവാസികളുമാണ്.ഞായറാഴ്ച രാവിലെ ഏഴോടെ ചെങ്കോട്ട-തിരുവനന്തപുരം ഹൈവേയിൽ നന്ദിയോട് ജംഗ്‌ഷനിലാണ് അപകടമുണ്ടായത്.
പ്രണവിൻറെ പിതൃസഹോദരപുത്രൻ മിഥുൻറെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെ ആവശ്യമായ പൂക്കൾ വാങ്ങാൻ ചാലയിലേക്ക് പോവുകയായിരുന്നു ഇരുവരും. മിഥുൻറെ മാതൃസഹോദരിയുടെ മകളുടെ മകനാണ് സച്ചിൻ.റോഡിൽ ചത്തു കിടന്ന പൂച്ചയുടെ ദേഹത്ത് കയറാതിരിക്കാൻ വെട്ടി ഒഴിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് റോഡ് വശത്തേക്ക് തെന്നി മറിഞ്ഞു.യുവാക്കൾ എതിരേ വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ചരക്ക് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണു. ലോറി ഡ്രൈവർ ഉടൻ ബ്രേക്കിട്ടെങ്കിലും ടയറുകൾ ദേഹത്ത് കയറിയിറങ്ങി യുവാക്കൾ തത്ക്ഷണം മരിച്ചു.

നാട്ടുകാരുടെ സഹായത്തോടെ പാലോട് പൊലീസ് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വൈകിട്ട് വിലാപയാത്രയായി വീട്ടിലെത്തിച്ചു.പുളിക്കര കുന്നിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.പ്രസാദ്-സുനിത ദമ്പതികളുടെ മകനാണ് പ്രണവ്.സഹോദരൻ-പ്രശാന്ത്.സുഭാഷ്-പ്രിജി ദമ്പതികളുടെ മകനാണ് സച്ചിൻ.സഹോദരൻ-ഷാരോൺ.പ്രണവ് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും സച്ചിൻ യൂണിറ്റ് അംഗവുമാണ്. ഇരുവരുടെയും കണ്ണുകൾ ദാനം ചെയ്തു.












Click it and Unblock the Notifications