തിരുവനന്തപുരത്ത് എലിപ്പനി: തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, കൂടുതല്‍ പേര്‍ ചികിത്സയില്‍!
വർക്കല: എലിപ്പനി കാരണം തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. വർക്കല നഗരസഭയിലെ നാലാം വാർഡായ കരുനിലക്കോട് കലംവെട്ടിവിളയിൽ ലില്ലി (45) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. മറ്റൊരു തൊഴിലാളിയെ അതീവ ഗുരുതരമായ നിലയിൽ പാരിപ്പളളി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനിലക്കോട് കല്ലുനാട്ടുവിളയിൽ രാധയെയാണ് പാരിപ്പളളി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. ഇരുവരും അയൽവാസികളും തൊഴിലുറപ്പ് തൊഴിലാളികളുമാണ്.
ജൂൺ 23നാണ് ലില്ലി മരണമടഞ്ഞത്. ഭർത്താവ് ഭാസ്ക്കരൻ. മക്കൾ: മനു, ബിനു. തിരുവനന്തപുരം അഡിഷണൽ ഡി.എം.ഒ ഡോ. ജി.മീനാറാണി മരണമടഞ്ഞ ലില്ലിയുടെ വീട് സന്ദർശിച്ചു. എലിപ്പനിയുടേതാണ് രോഗലക്ഷണങ്ങളെന്ന് അഡിഷണൽ ഡി എം ഒ സ്ഥിരീകിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിലും രോഗി മരണമടഞ്ഞതിനാൽ അതിന് നിവൃത്തി ഇല്ല.
ആശുപത്രിയിൽ കഴിയുന്ന രാധയെയും അഡിഷണൽ ഡി.എം.ഒ സന്ദർശിക്കുകയുണ്ടായി. മഴക്കാലമായതിനാൽ എലിപ്പനിപോലുളള രോഗങ്ങൾ പടരാൻ സാദ്ധ്യത ഉണ്ടെന്നും ചതുപ്പിലും വയലിലും ഉൾപെടെ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എലിപ്പനിക്കുളള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ നിർബന്ധമായും കഴിച്ചിരിക്കണമെന്നും തിരുവനന്തപുരം അഡിഷണൽ ഡി.എം.ഒ ഡോ. ജി.മീനാറാണി മുന്നറിയിപ്പ് നൽകി.