ഭർത്താവിന്റെ മരണത്തെ തുടർന്ന് ലീവെടുത്തു: വീട്ടമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
പോത്തൻകോട്: ഭർത്താവിന്റെ മരണത്തെ തുടർന്ന് ലീവെടുത്ത വീട്ടമ്മയെ സ്വകാര്യ സ്ഥാപന ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം വഴിയാധാരമായി. പ്രശസ്ത നാടക നടനും സീരിയൽ താരവുമായിരുന്ന പൗഡിക്കോണം ദേവരാഗത്തിൽ കരിയം സുരേഷിന്റെ കുടുംബമാണ് നീതിതേടി മനുഷ്യാവകാശ കമ്മീഷനിൽ അഭയം തേടിയത്.
സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരിയായ സുരേഷിന്റെ ഭാര്യ സുജയുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മരണം നടന്ന ദിവസം മുതൽ 7 ദിവസത്തെ അവധിയാണ് എടുത്തിരുന്നത്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് അനധികൃത അവധിയെന്നാരോപിച്ച് സ്ഥാപന ഉടമ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചിട്ടും പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് നൽകി ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതേ തുടർന്നാണ് കുടുംബം നീതി തേടി കമ്മീഷനെ സമീപിച്ചത്.
വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്ന സുരേഷ് ഈ മാസം ഒന്നാം തീയതിയാണ് മരണത്തിന് കീഴടങ്ങിയത്. വിധി തളർത്തിയ സുരേഷിന് കാൻസർ രോഗവും പിടിപെട്ടതോടെയാണ് ആകസ്മിക മരണം സംഭവിച്ചത്. ജോലികൂടി നഷ്ടപ്പെട്ടതോടെ അനാഥരായ കുടുംബം പട്ടിണിയിലാണെന്നും വേറെ വഴിയില്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നു.