മങ്കയത്ത് മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട ആറു വയസുകാരി മരിച്ചു; യുവതിക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: നെടുമങ്ങാട് വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.
മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേർ കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവർത്തകർ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നെടുമങ്ങാട് നിന്നെത്തിയവർ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. അതേസമയം വയനാട് മീനങ്ങാടിയിൽ പെയ്ത കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് സംസ്ഥാനത്ത് മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം മഴ ശക്തമായിരുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടായിരുന്നു.
വയനാട്ടിൽ അതിശക്തമായ മഴ; മീനങ്ങാടിയിൽ റോഡ് ഒലിച്ച് പോയിവയനാട്ടിൽ അതിശക്തമായ മഴ; മീനങ്ങാടിയിൽ റോഡ് ഒലിച്ച് പോയി
തിങ്കാളാഴ്ചയും ഈ ജില്ലകലിൽ യെല്ലോ അലർട്ടുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളിൽ മഴ കനക്കാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.