'എല്ലാം തെറ്റിദ്ധാരണയുളള വാർത്തകൾ'; 'പരിമിതികളുണ്ട്';' രോഗീ സൗഹൃദമാക്കി'; പ്രതികരിച്ച് ശ്രീ ചിത്ര
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിക്കെതിരെ പുറത്ത് വരുന്ന വാർത്തകളിൽ പ്രതികരിച്ച് ആശുപത്രി അധികൃതർ.
പുറത്ത് വരുന്ന വാർത്തകൾ എല്ലാം തെറ്റിദ്ധാരണ മൂലമാണെന്നാണ് അധികൃതരുടെ പ്രതികരണം. നിലവിൽ ശ്രീചിത്രയിൽ പാവപ്പെട്ട രോഗികൾക്കുള്ള സൗജന്യ ചികിത്സ നടത്തി വരുന്നുണ്ട്.
ആശുപത്രിയിൽ രോഗികൾക്കുള്ള ചികിത്സ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ മൂലം ഉള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ തിരുത്തുന്നതിന് വേണ്ടിയാണ് ശ്രീ ചിത്ര പത്രക്കുറിപ്പ് പുറത്തിറക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.

സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകൾ, എയിംസ് സ്ഥാപനങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീ ചിത്രക്ക് പരിമിതികളുണ്ട്. എന്നാൽ, ഈ പരിമിതിക്കുള്ളിൽ നിന്നും തന്നെ പാവപ്പെട്ട രോഗികളെയും നിരാലംബരായവരെയും ചികിത്സിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ശ്രീചിത്ര പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ വാർഷിക ഗ്രാൻഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടുത്തെ ചികിത്സാ ചെലവുകൾ കൃത്യമായ ഇടവേളകളിൽ വിശകലനം ചെയ്യാറുണ്ട്. വിവിധ സ്കീമുകൾ അനുസരിച്ച് ചികിത്സാ ചിലവുകളിൽ പുനർ ക്രമീകരണം നടത്തുകയും ചെയ്യുന്നു. രോഗി സൗഹൃദം ആക്കാൻ പൂർണമായും പരിശ്രമിച്ചിട്ടുണ്ട് എന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പാവപ്പെട്ട രോഗികൾക്ക് നൽകിവരുന്ന സബ്സിഡി മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ചെയ്തത്. സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക് നിർമ്മാണം 75 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഡിസംബർ മാസത്തിൽ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സ്വാസ്ത്യ സുരക്ഷ യോജനയ്ക്ക് കീഴിൽ നിർമ്മിക്കുന്നതാണ് ഇത്.

എസ് ടി വിഭാഗക്കാർക്കുള്ള ചികിത്സ ആനുകൂല്യങ്ങൾ നിലവിൽ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. എൻഡോസൾഫാൻ രോഗികൾക്കുള്ള സ്നേഹ സാന്ത്വനം ചികിത്സാ പദ്ധതിയും നടത്തി വരുന്നുണ്ട്. കേരള മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ ധനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചികിത്സാ സഹായധനം, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ സഹായധനം എന്നിവിടങ്ങളിൽ നിന്നായി ആശുപത്രിക്ക് വേണ്ട രീതിയിലുള്ള സഹായം ലഭിച്ചിരുന്നു. വെൽഫയർ ഫണ്ടിൽ നിന്നും ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുളള രോഗികൾക്ക് മാസം തോറും സൗജന്യമായി മരുന്ന് നൽകുന്നു. ഇൻകംടാക്സ് ഇളവ് ലഭിക്കുന്ന സംഭാവനകൾ വഴി സ്വരൂപിച്ച വരുന്ന തുകയാണ് ഇതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications