ഫോർമാലിൻ ചേർത്ത മത്സ്യം; തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന
തൃശൂര്‍: ട്രെയിനുകളില്‍ കൊണ്ടുവന്ന മത്സ്യങ്ങളില്‍ അമോണിയയും ഫോര്‍മാലിനും കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ റെയില്‍വേ ഫുഡ്‌സേഫ്റ്റി വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തി. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ തൃശൂരിലെത്തിച്ച മത്സ്യമാണ് പരിശോധിച്ചത്.
പ്രാഥമിക പരിശോധനയില്‍ അമോണിയയുടേയും ഫോര്‍മാലിന്റെയും സാന്നിധ്യം കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് മീനും ഐസും അയയ്ക്കും. ആന്ധ്രപ്രദേശിലെ ഓസ്‌വാളില്‍നിന്ന് ആറു പെട്ടികളിലായി വന്ന 300 കിലോ കരിമീനാണ് പരിശോധിച്ചത്.

തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് ജില്ലാ ജോയിന്റ് ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണര്‍ ജി. ജയശ്രീ പറഞ്ഞു. റെയില്‍വേ ഡിവിഷണല്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ സന്തോഷ്‌കുമാര്‍, റെയില്‍വേ ഡി.എം.ഒ. ഡോ. എം.പി. ബാബുരാജന്‍, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണരാജ് തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications